ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ലോഡ് മാമ്പഴങ്ങൾ തടഞ്ഞ് യുഎസ് അധികൃതർ, നഷ്ടം 4 കോടിയിലധികം

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ലോഡ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിച്ച് യുഎസ് അധികൃതർ. കയറ്റുമതി ചെയ്യുന്നതിനിടെ ഡോക്യുമെന്റേഷൻ പ്രക്രിയയിൽ സംഭവിച്ച പിഴവുകളാണ് അനുമതി നിഷേധിക്കാനുണ്ടായ കാരണമെന്നാണ് റിപ്പോർട്ട്.

ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ്, ലോസ് ആഞ്ചലോസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് മാമ്പഴങ്ങൾ തടഞ്ഞത്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണികളിൽ ഒന്നാണ് യുഎസ്. മാമ്പഴങ്ങൾ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചതോടെ, അവ തിരികെ കൊണ്ടുപോവുകയോ, നശിപ്പിക്കകയോ ചെയ്യാൻ യുഎസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.ഗതാഗതത്തിനായി ഉയർന്ന ചിലവ് വരുന്നതിനാലും, പെട്ടെന്ന് കേടാവാൻ സാധ്യതയുള്ളതിനാലും മാമ്പഴങ്ങൾ അവിടെ തന്നെ ഉപേക്ഷിക്കാനാണ് കയറ്റുമതിക്കാരുടെ തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. കീടങ്ങളെ കൊല്ലുന്നതിനും, കൂടുതൽ നാൾ കേടുപറ്റാതെ സൂക്ഷിക്കുന്നതിനുമായി ഇറേഡിയേഷൻ പ്രക്രിയയിലൂടെയും കടത്തിവിട്ട ശേഷമാണ് പഴങ്ങൾ കയറ്റുമതി ചെയ്യുക.ഇറേഡിയേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട രേഖകളിലെ പൊരുത്തക്കേടുകളാണ് മാമ്പഴങ്ങൾ നിഷേധിക്കാനുണ്ടായ കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മെയ് 8, 9 തിയതികളിലായി മുംബൈയിൽ വച്ച് ഇറേഡിയേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു മാമ്പഴങ്ങൾ കയറ്റുമതി ചെയ്തത്.യുഎസ് കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ഈ നടപടി. കയറ്റുമതിക്ക് ആവശ്യമായ പിപിക്യു203 ഫോം സെർട്ടിഫൈ ചെയ്ത് നൽകേണ്ടിയിരുന്നത് ഈ ഓഫീസറായിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥൻ തെറ്റായ പിപിക്യു203 നൽകിയതിനാലാണ് അനുമതി നിഷേധിച്ചതെന്ന് മാമ്പഴം കയറ്റുമതി ചെയ്ത ടീം ആരോപിച്ചു. ഏകദേശം 5 ലക്ഷം ഡോളറിന്റെ (4.25 കോടി രൂപ) നഷ്ടമാണ് കയറ്റുമതിക്കാർ ഇതിലൂടെ നേരിടുന്നത്.

ലോകത്തിലെ ഏറ്റവും അധികം മാമ്പഴം കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ആയിരത്തിലധികം വ്യത്യസ്ത ഇനം മാമ്പഴങ്ങൾ ഇന്ത്യയിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. ആഗോള മാമ്പഴ ഉൽപ്പാദനത്തിന്റെ 43 ശതമാനം ഇന്ത്യയിലാണ്.