തിരുവനന്തപുരം: പ്രസിദ്ധീകരിച്ച സ്റ്റേറ്റ് എനർജി ആൻഡ് ക്ലൈമറ്റ് ഇൻഡക്സ് പ്രകാരംഏറ്റവും മികച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച് രാജ്യത്തെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം. 2017ൽ കൈവരിച്ച ഈ നേട്ടം നിലനിർത്തുന്നതിന്റെ ഭാഗമായി ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 79.45 കോടി രൂപ ചെലവഴിച്ച് 68,732 ബിപിഎൽ കുടുംബങ്ങൾക്ക് വൈദ്യുതി കണക്‌ഷനുകൾ നൽകി. വൈദ്യുതി ലഭ്യമല്ലാത്ത 102 പട്ടികവർഗ സങ്കേതങ്ങളിൽ 29 ഇടങ്ങൾ വൈദ്യുതീകരിച്ചു. 14 സങ്കേതങ്ങളിൽ ഉടൻ നടത്തും. ഗ്രിഡ് വൈദ്യുതീകരണം സാധ്യമല്ലാത്ത സങ്കേതങ്ങളിൽ സോളാർ വൈദ്യുതീകരണം നടപ്പാക്കാൻ അനെർട്ടിനെ ചുമതലപ്പെടുത്തി. വയനാട് ജില്ലയിലെ വേലപ്പൻകണ്ടി, പാലക്കാട് ജില്ലയിലെ സൈലന്റ് വാലി നിക്ഷിപ്ത വനത്തിലെ താഴെത്തുടുക്കി, മേലേത്തുടുക്കി,താഴെഗലസി, മേലേഗലസി, ഊരടം എന്നീ സങ്കേതങ്ങളിൽ സോളാർ, വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് സ്ഥാപിച്ച് 114 വീട് വൈദ്യുതീകരിച്ചു. ആഭ്യന്തര വൈദ്യുതി ഉൽപാദനം1,368.75മെഗാവാട്ട് വർധിപ്പിച്ചു. അതിൽ 148.55 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികളും 1,219 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികളും 1.25 മെഗാവാട്ട് വിൻഡ് വൈദ്യുതി പദ്ധതികളുമാണ്. 60 മെഗാവാട്ട്ശേഷിയുള്ള പള്ളിവാസൽ 40 മെഗാ വാട്ട്ശേഷിയുള്ള തോട്ടിയാർ എന്നീ ജലവൈദ്യുത പദ്ധതികൾ ഈ വർഷം പൂർത്തീകരിക്കും. 127.54 മെഗാവാട്ട്ശേഷിയുള്ള 9 പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു.