തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. 60 വയസുളള സ്ത്രീ ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും ടൂർ പോയവരാണ് അപകടത്തിൽപെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഒരു പ്രദേശത്ത് നിന്നുള്ള നിരവധി ആകളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 20 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പെരുങ്കടവിള, കീഴാറൂർ ,കാവല്ലൂർ പ്രദേശത്ത് നിന്നുള്ള ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകൾ ആണ് വിനോദയാത്ര 
സംഘത്തിലുണ്ടായിരുന്നത്. അതിൽ കൂടുതലും കാവല്ലൂർ പ്രദേശത്തെ ആളുകളാണ്. മരിച്ച ദാസനിയും കാവല്ലൂർ സ്വദേശിനിയാണ്. മൂന്നാറിലേക്ക് യാത്ര പോയതായിരുന്നു ഇവര്‍. യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം തന്നെ അപകടം സംഭവിക്കുകയായിരുന്നു. ബസ് ഉയര്‍ത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. 49 പേരെയും പുറത്ത് എത്തിച്ചുവെന്നാണ് പ്രാഥമികമായിട്ടുള്ള വിവരം. അതേ സമംയ ബസ് പൂര്‍ണ്ണമായും ഉയര്‍ത്തിയതിന് ശേഷം മാത്രമേ ആരെങ്കിലും കുടുങ്ങിക്കിടന്നുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്ർ 17 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.