ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപി ഓർമ്മയായിട്ട് 17 വർഷങ്ങൾ

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം.... 

തിരുവനന്തപുരം ജില്ലയിലെ ചിറയിൻ‌കീഴിൽ ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി 1936 നവംബർ 8 ആം തിയതിയാണ് ഭരത് ഗോപി ജനിച്ചത്.

ഇദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം 1956 ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ ധനുവച്ചപുരം സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഞാനൊരു അധികപ്പറ്റ് എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന്റെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. അങ്ങിനെയുള്ള ഒരു യാത്രയിലാണ് ജി. ശങ്കരപ്പിള്ളയെ പരിചയപ്പെടുന്നത്. ആ യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു നടന്നത്. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ 'പ്രസാധന ലിറ്റിൽ തിയേറ്റർ' പിറവിയെടുക്കുന്നത്. 1960 ൽ ആരംഭിച്ച ഈ പ്രസ്ഥാനം 1973 വരെ തുടർന്നു. ഇവരുടെ മിക്ക നാടകങ്ങളിലും ഗോപിയായിരുന്നു മുഖ്യവേഷക്കാരൻ.

1972 ൽ വിക്രമൻ നായർ ട്രോഫിക്കുവേണ്ടി നടത്തിയ നാടകമത്സരത്തിൽ ഇലക്ട്രിസിറ്റി ബോർഡിനെ പ്രതിനിധാനം ചെയ്തു ശ്രീരംഗം വിക്രമൻനായരുടെ ശൂന്യം ശൂന്യം ശൂന്യം എന്ന നാടകവുമായി മത്സരവേദിയിലെത്തിയ ഇദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കാവാലം നാരായണപ്പണിക്കരുടെ 'തിരുവരങ്ങ് 'എന്ന നാടകസമിതിയുമായി ചേർന്നുളള പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തെ നാടകരംഗത്ത് കൂടുതൽ ശ്രദ്ധേയനാക്കിയത്. പല ദേശീയ നാടകോത്സവങ്ങളിലും തിരുവരങ്ങിന്റെ നാടകങ്ങളിലെ നടനായി വേദിയിലെത്തിയ ഇദ്ദേഹം പ്രേക്ഷകരുടെ പ്രശംസ നേടി.

സാമുവൽ ബെക്കറ്റിന്റെ വിഖ്യാതമായ ഗോദോയെ കാത്ത് എന്ന നാടകം അടൂർ ഗോപാലകൃഷ്ണൻ അവതരിപ്പിച്ചപ്പോൾ അതിലെ 'എസ്ട്രഗോൺ' എന്ന കഥാപാത്രമായി വേഷമിട്ട ഇദ്ദേഹം നാടക അഭിനയത്തിനു പുറമേ രചന/ സംവിധാനം എന്നീ മേഖലകളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. അക്കാലത്ത് കുട്ടികളുടെ നാടകമുൾപ്പെടെ 5 നാടകങ്ങൾ എഴുതി അതിൽ മൂന്നെണ്ണം സംവിധാനം ചെയ്യുകയുമുണ്ടായി.

അടൂർ ഗോപാലകൃഷ്ണനുമായുള്ള പരിചയമാണ് ഇദ്ദേഹത്തെ ചലച്ചിത്രരംഗത്ത് എത്തിക്കുന്നത് . സിനിമാ അഭിനയത്തിൽ തൽപരനായിരുന്നില്ലെങ്കിലും അടൂരിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്വയംവരത്തിൽ ചെറിയൊരു വേഷം ചെയ്തത്. 1972 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ തൊഴിൽ രഹിതനായ ചെറുപ്പക്കാരന്റെ വേഷമായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. 1975 ൽ അടൂരിന്റെ തന്നെ കൊടിയേറ്റം എന്ന സിനിമയിൽ നായകനായി വേഷമിട്ടു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ്‌ ഇദ്ദേഹത്തിന് ലഭിച്ചു. 

പിന്നീട് 1978/82/83/85 വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ /1985 ൽ ടോക്കിയോയിൽ നടന്ന ഏഷ്യാ പസഫിക് മേളയിൽ മികച്ച നടനുള്ള പ്രത്യേക പുരസ്‌കാരം/1991 ൽ പത്മശ്രീ അവാർഡ് /2002 ൽ കേരള ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര രത്നം അവാർഡ്/1983 ൽ ബോംബെ മലയാളം ഫിലിം ക്രിട്ടിക്ക് അസോസിയേഷൻ സൂപ്പർ ആക്ടർ അവാർഡ്/2002 ൽ കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് /1994 ൽ കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്/1993 ൽ സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയർ ഫെലോഷിപ്പ്/2002 ൽ യു കെ അഭിനവ പുരസ്കാരം അവാർഡ് /2002 ൽ മാതൃഭൂമി ചലച്ചിത്ര സപര്യ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയീട്ടുണ്ട്. കൂടാതെ 1977 ൽ കൊടിയേറ്റത്തിലൂടെ അഭിനയത്തിനും 1991 ൽ യമനത്തിലൂടെ സംവിധാനത്തിനും 1995 ൽ അഭിനയം അനുഭവം എന്ന കൃതിയിലൂടെ ഗ്രന്ഥകർത്താവിനുമായി സിനിമയിലെ മൂന്ന് വ്യത്യസ്‌ത മേഖലകളിൽ ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു പ്രതിഭയാണ് ഇദ്ദേഹം.

ആഖാത്/സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ 1986 ൽ ഇദ്ദേഹം പക്ഷാഘാതം വന്ന് തളർന്നു പോയതിനെ തുടർന്ന്‌ കുറെക്കാലത്തോളം ചലച്ചിത്ര രംഗത്തുനിന്നും വിട്ടുനിന്ന ഇദ്ദേഹം പാഥേയം എന്ന ചിത്രത്തിലൂടെയാണ്‌ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ്‌ നടത്തിയത്‌.

ഫിലോസഫി ഓഫ് ആക്ടിങ്ങ്, നാടക നിയോഗം, അഭിനയം അനുഭവം എന്നീ കൃതികളുടെ കർത്താവായ ഇദ്ദേഹം വിവിധ മാധ്യമങ്ങളിലായി ഒട്ടേറെ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 2008 ജനുവരി 24 ആം തിയതി 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോപി അഞ്ചുദിവസങ്ങൾക്ക് ശേഷം ജനുവരി 29 ആം തിയതി തന്റെ 71 വയസ്സിൽ വിടവാങ്ങി. 

ജയലക്ഷ്മിയാണ് ഭാര്യ. പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഇദ്ദേഹത്തിന്റെ മകനാണ്. ഡോക്ടർ മീനു ഗോപിയാണ് മകൾ.