പ്രഭാത വാർത്തകൾ*_```2024 | ഏപ്രിൽ 27 | ശനി

◾ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 70.35 ശതമാനം പോളിംഗ്. 2019ല്‍ 77.84 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 75.74 ശതമാനം രേഖപ്പെടുത്തിയ കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 63.35 ശതമാനം രേഖപ്പെടുത്തിയ പത്തനംതിട്ടയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു അനുഭവപ്പെട്ടത്. പലയിടത്തും പോളിങ് രാത്രി വൈകി വരെയും തുടര്‍ന്നു. വടകര കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലാവില്‍ എല്‍ പി സ്‌കൂളിലെ 141 -ാം ബൂത്തിലാണ് ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. കണ്ണൂരിലും വടകരയിലും അടക്കം സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് വൈകിയത് ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയെന്ന് യുഡിഎഫ് ആരോപിച്ചു. കാത്ത് നിന്ന് മടുത്ത് പലരും വോട്ടു ചെയ്യാതെ മടങ്ങി. നടത്തിപ്പിലെ വീഴ്ചയില്‍ കര്‍ശനമായ നടപടി വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു.

◾ രാജ്യത്തെ ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് വോട്ടെടുപ്പ് നടന്ന 88 മണ്ഡലങ്ങളില്‍ 64.7 ശതമാനമാണ് പോളിങ്. 2019 ല്‍ 69.4 ശതമാനമായിരുന്നു. ലോക്‌സഭയിലേക്കുള്ള 543 മണ്ഡലങ്ങളില്‍ 190 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായി. ലോക്‌സഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ നാല് ശതമാനം പോളിങ് ശതമാനം കുറഞ്ഞത് ചര്‍ച്ചയായി തുടരുമ്പോഴാണ് രണ്ടാം ഘട്ടത്തിലും വോട്ടിങ് ശതമാനം കുറയുന്നത്.

◾ സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കനത്ത ചൂടില്‍ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്ത് നിന്ന ശേഷം മടങ്ങി. മടങ്ങി പോയി തിരികെ വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നും ആറ് മണിക്ക് മുന്‍പ് പോളിംഗ് സ്റ്റേഷനില്‍ എത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യം പലയിടങ്ങളിലും ഉണ്ടായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

◾ കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദിയുടെ പരാമര്‍ശം. ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോണ്‍ഗ്രസ് കൊള്ളയടിച്ചുവെന്നും രാജ്യ സുരക്ഷ ദുര്‍ബലമാക്കിയെന്നും സംസ്‌കാരത്തെ കളിയാക്കിയെന്നും ഇത് ഇനി ഇല്ലെന്നും മോദി പറഞ്ഞു.

◾ പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്നും, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി വേദിയില്‍ പൊട്ടിക്കരഞ്ഞേക്കുമെന്നും പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച് പിടിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും വീതിച്ച് നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.

◾ വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സഖ്യ നേതാക്കള്‍ ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാന്‍ നോക്കുന്നുവെന്നും അവര്‍ക്കുള്ള തക്കതായ മറുപടിയാണ് സുപ്രീം കോടതി വിധിയെന്നും മോദി വ്യക്തമാക്കി. വിവിപാറ്റ് പൂര്‍ണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വം നടന്നതിന് തെളിവുകള്‍ ഇല്ലാതെ, സംശയത്തിന്റെ പേരില്‍ വിവി പാറ്റുകള്‍ എണ്ണാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു.

◾ ഇ.പി ജയരാജന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ പ്രകാശ് ജാവദേക്കര്‍. നേതാക്കളെ കണ്ടാല്‍ എന്താണ് പ്രശ്നം എന്ന് പ്രകാശ് ജാവദേക്കര്‍ ചോദിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലരേയും കാണേണ്ടി വരും. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. പിണറായി പറയുന്നത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയല്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍ വകുപ്പ്, ജനപ്രാധിനിത്യ നിയമ വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍ ജാമ്യമില്ലാ വകുപ്പാണ്. 

◾ സഹോദരനുവേണ്ടി പ്രാര്‍ഥിക്കില്ലെന്ന സഹോദരിയും ബിജെപി പ്രവര്‍ത്തകയുമായ പത്മജ വേണുഗോപാലിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ മുരളീധരന്‍. പത്മജ ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ത്ഥിക്കട്ടെയെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടെന്നും കള്ളനാണയങ്ങളെ ദൈവത്തിനറിയാമെന്നും മുരളീധരന്‍ പ്രതികരിച്ചു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞ പത്മജ സഹോദരനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം അസുഖമായി കിടക്കുകയൊന്നും അല്ലല്ലോയെന്നും നേരത്തെ പറഞ്ഞിരുന്നു.

◾ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജര്‍ അഴിമതി കേസില്‍, സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നല്‍കി . സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടിയത്. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

◾ പത്തനംതിട്ടയില്‍ ഇടത് സ്ഥാനാര്‍ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി വിജയിക്കുമെന്നും പി സി ജോര്‍ജ്. സംസ്ഥാനത്ത് 20 സീറ്റുകളില്‍ അഞ്ച് ഇടങ്ങളില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

◾ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ ഉണ്ടായത്. പത്തനംതിട്ട മണ്ഡലത്തില്‍ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയില്‍ ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിന് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.

◾ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യാന്‍ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇടുക്കി കുമ്പപ്പാറ പതിനാറാം ബൂത്തില്‍ ആണ്ടവന്‍ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരന്‍ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. യഥാര്‍ത്ഥ വോട്ടര്‍ അല്ലെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ആള്‍മാറാട്ടത്തിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. പൊന്നു പാണ്ടിയെ പൊലീസിന് കൈമാറി .

◾ സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി 7 പേര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു.ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.

◾ കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി. വോട്ടര്‍മാരെ വാഹനങ്ങളില്‍ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു.

◾ ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാന്‍ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈല്‍ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പിടികൂടിയത്.77ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം 80ആം നമ്പര്‍ ബൂത്തില്‍ എത്തിയപ്പോഴാണ് തടഞ്ഞത്. ഇദ്ദേഹത്തെ പൊലീസിന് കൈമാറിയിട്ടുണ്ട്.

◾ നിര്‍ണായകമായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്. തുടര്‍ഘട്ടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം പ്രഖ്യാപിക്കും. അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് ഇന്ന് നടത്തുമെന്നാണ് സൂചന. അമേഠിയില്‍ രാഹുല്‍ ഗാന്ധിയും, റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി ടിക്കറ്റില്‍ റായ്ബറേലിയില്‍ മത്സരിക്കണമെന്ന ബിജെപിയുടെ നിര്‍ദേശം വരുണ്‍ ഗാന്ധി തള്ളി.

◾ പഞ്ചാബിലെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഖാലിസ്ഥാനി വിഘടനവാദി അമൃതപാല്‍ സിംഗ് മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആണ് അമൃതപാല്‍ സിംഗ് മത്സരിക്കുന്നത്. നിലവില്‍ അസമിലെ ദിബ്രുഗഢ് ജയിലിലാണ് അമൃതപാല്‍ സിംഗ്. അമൃതപാല്‍ സിംഗിന്റെ കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

◾ ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യു.എസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്നാല്‍, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ ഇരു രാജ്യത്തിനുമിടയിലുണ്ടെന്നും ചൈനാസന്ദര്‍ശനത്തിനെത്തിയ യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനോട് അദ്ദേഹം പറഞ്ഞു.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് കടക്കാന്‍ സാധിക്കാതിരുന്നതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞ് ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ച്. 2021 സീസണ്‍ മുതല്‍ അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്നു.

◾ ഐപിഎല്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോര്‍ഡ് ചേസ് വിജയവുമായി പഞ്ചാബ് കിംഗ്‌സ്. ഫില്‍ സാള്‍ട്ട് (37 പന്തില്‍ 75), സുനില്‍ നരെയ്ന്‍ (32 പന്തില്‍ 71) എന്നിവരുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സ് പടുത്തുയര്‍ത്തി. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ജോണി ബെയര്‍‌സ്റ്റോയുടെയും (48 പന്തില്‍ പുറത്താവാതെ 108) ശശാങ്ക് സിംഗിന്റെയും (28 പന്തില്‍ 68) പ്രഭ്‌സിമ്രാന്‍ സിംഗിന്റേയും മികവില്‍ (20 പന്തില്‍ 54) വെറും 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

◾ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപക സ്ഥാപനവും ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുമായ എല്‍.ഐ.സി 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ 16 പൊതുമേഖല സ്ഥാപനങ്ങളുടേതുള്‍പ്പെടെ 80 ഓളം ഓഹരികളിലെ പങ്കാളിത്തം കുറച്ചു. പോര്‍ട്ട്‌ഫോളിയോ മൂല്യം 14 ലക്ഷം കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ഓഹരി വിപണിയുടെ കുതിപ്പില്‍ 300 ഓളം ഓഹരികളിലായുള്ള എല്‍.ഐ.സിയുടെ നിക്ഷേപം ഈ വര്‍ഷം ഇതു വരെ 1.6 ലക്ഷം കോടിയുടെ വര്‍ധനയാണ് നേടിയത്. ഇതോടെ മൊത്തം നിക്ഷേപ മൂല്യം 14 ലക്ഷം കോടിയായി. അതേസമയം ബാങ്ക് ഓഫ് ബറോഡ, എന്‍.എച്ച്.പി.സി, എച്ച്.എ.എല്‍, എസ്.ജെ.വി.എന്‍, ഐ.ആര്‍.സി.ടി.സി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ആര്‍.വി.എന്‍.എല്‍ തുടങ്ങി ഒമ്പത് പൊതുമേഖല ഓഹരികളില്‍ എല്‍.ഐ.സി നിക്ഷേപം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ നവിന്‍ ഫ്‌ളൂറിന്‍, ബാറ്റ ഇന്ത്യ, സ്വാന്‍ എനര്‍ജി, എല്‍.ടി.ഐ മൈന്‍ഡ്ട്രീ, ഏഷ്യന്‍ പെയിന്റ്‌സ്, അപ്പോളോ ടയേഴ്‌സ്, പതഞ്ജലി ഫുഡ്‌സ്, ഇന്‍ഫോസിസ്, നെസ്ലെ, സോന ബി.എല്‍.ഡബ്ല്യു, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളിലും പങ്കാളിത്തം ഉയര്‍ത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടയ്ക്ക് പല ഓഹരികളിലും പങ്കാളിത്തം കുറച്ചിട്ടും എല്‍.ഐ.സിയുടെ നിക്ഷേപ വിഹിതം 59 ശതമാനം അഥവാ 22,378 കോടി രൂപ വര്‍ധിച്ചിട്ടുണ്ട്. ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി കമ്പനി ഓഹരികളിലെ മാത്രം നിക്ഷേപം ഡിസംബര്‍ പാദത്തിലെ 52,779 കോടി രൂപയില്‍ നിന്ന് 61,660 കോടി രൂപയായി. അതായത് ഒരു പാദത്തിനുള്ളില്‍ 8,900 കോടി രൂപയുടെ വളര്‍ച്ച. അദാനി ഓഹരികളായ അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് എല്‍.ഐ.സിയ്ക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഴ് അദാനി കമ്പനി ഓഹരികളില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ നിക്ഷേപം എല്‍.ഐ.സിക്കുണ്ട്.

◾ ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ദി പെറ്റ് ഡിക്ടറ്റീവി'ന് തുടക്കം. തൃക്കാക്കര ശ്രീ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാ ചടങ്ങോടെ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നടന്‍ രഞ്ജി പണിക്കരാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രനീഷും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിനേതാവിന്റെ വേഷത്തില്‍ പ്രേക്ഷകരിലേക്കെത്തിയ താരം ഈ ചിത്രത്തിലൂടെയാണ് ആദ്യമായ് നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. മാസ് റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ ജോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വാധ്യകരമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. തില്ലു സക്വയര്‍ എന്ന ചിത്രമാണ് അനുപമയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മല്ലിക് റാം സംവിധാനം ചെയ്ത് ഈ തെലുങ്ക് ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

◾ ഇന്‍ഫ്ലുവന്‍സറും മുന്‍ ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'മോണിക്ക ഒരു എ ഐ സ്റ്റോറി' എന്ന സിനിമയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ ഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക. ഇന്ത്യയിലെ ആദ്യ എഐ തീം സിനിമയ്ക്കായി ''മോണിക്ക ഒരു അശ സ്റ്റോറി''യെ ഇന്ത്യന്‍ സര്‍ക്കാരിന്റെ അശ പോര്‍ട്ടല്‍ അംഗീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അപര്‍ണ്ണയെ കൂടാതെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവില്‍ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപര്‍ണ. നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും, സംവിധായകന്‍ ഇ.എം അഷ്റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി, ആല്‍ബര്‍ട്ട് അലക്സ് ,ശുഭ കാഞ്ഞങ്ങാട് ,പി കെ അബ്ദുള്ള, പ്രസന്നന്‍ പിള്ള, വിശ്വനാഥ്, ആനന്ദജ്യോതി ,ഷിജിത്ത് മണവാളന്‍, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ്, പ്രീതി കീക്കാന്‍, ആന്‍മിരദേവ്, ഹാതിം,അലന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നജീം അര്‍ഷാദ് , യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

◾ ടൊയോട്ട വെല്‍ഫെയര്‍ എംപിവി സ്വന്തമാക്കി ആയുഷ്മാന്‍ ഖുറാന. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫേസ് ലിഫ്റ്റ് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ചു ചെറു മാറ്റങ്ങളോടെയാണ് 2023 ല്‍ ടൊയോട്ട വെല്‍ഫെയറിനെ വിപണിയിലെത്തിച്ചത്. കറുപ്പ് നിറമാണ് വാഹനത്തിനായി ആയുഷ്മാന്‍ ഖുറാന തിരഞ്ഞെടുത്തിരിക്കുന്നത്. എകദേശം 1.19 കോടി രൂപ മുതല്‍ 1.29 കോടി രൂപ വരെയാണ് വെല്‍ഫെയറിന്റെ എക്സ്ഷോറൂം വില. വെല്‍ഫെയറിന്റെ ആദ്യകാഴ്ചയില്‍ കണ്ണുകളിലുടക്കുക മുന്‍ഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകല്‍പന. ഇന്റീരിയറിലേക്കു വരികയാണെങ്കില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന, മെമ്മറി ഫങ്ക്ഷന്‍ ഉള്ള ഡ്രൈവിങ് സീറ്റ്, ഓപണ്‍ - ക്ലോസ് ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒ ആര്‍ വി എമ്മുകള്‍, പ്രീമിയം ലെതര്‍ സീറ്റുകള്‍, 14 ഇഞ്ച് ഫ്‌ളോട്ടിങ് ടൈപ്പ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എ ഡി എ എസ് ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് - ഹീറ്റഡ് സീറ്റ്സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ള്‍ സ്റ്റിയറിംഗ് വീല്‍, 3 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ കൊണ്ട് സമ്പന്നമാണ് വെല്‍ഫെയര്‍. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്പാദിപ്പിക്കുമിത്. ഇ - സി വി റ്റി ഗിയര്‍ ബോക്‌സും നല്‍കിയിട്ടുണ്ട്.

◾ ഒരു വ്യക്തിയുടെ ജീവിതവിജയത്തിനു പിന്നില്‍ നിരവധി ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മനസ്സും കഠിനാധ്വാനവും ഭാഗ്യവും പ്രതിഭയോടൊപ്പം ചേര്‍ന്നുവരുമ്പോഴാണ് പൂര്‍ണവിജയമാകുന്നത്. സാധാരണ ഈ വിജയം ആ വ്യക്തിയിലേക്കു തന്നെ ഒതുങ്ങുകയാണ് പതിവ്. മറ്റു ചിലര്‍ തങ്ങളാല്‍ കഴിയുന്നതുപോലെ മറ്റുള്ളവരിലേക്ക് പകരാന്‍ ശ്രമിക്കാറുണ്ട്. അതില്‍ വിജയം നേടുന്നവര്‍ ജനനായകരും ആകാറുണ്ട്. വിവിധ മേഖലകളില്‍ വിജയം കൈവരിക്കുന്നവരുടെ ജീവിതം അതിശയോക്തിയും അര്‍ദ്ധസത്യവും കലര്‍ന്ന കഥകളിലൂടെയായിരിക്കും പലപ്പോഴും മറ്റുള്ളവരറിയുന്നത്. അങ്ങനെ കേള്‍ക്കാനും പ്രചരിപ്പിക്കാനുമാണ് പലര്‍ക്കും താത്പര്യം. അതുകൊണ്ടുതന്നെ രാജീവ് ചന്ദ്രശേഖര്‍ എന്ന ബഹുമുഖപ്രതിഭയുടെ യഥാര്‍ത്ഥ ജീവിതചിത്രം അറിയേണ്ടതുണ്ട്. രാഷ്ട്രീയ-ബിസിനസ് രംഗങ്ങളില്‍ യാതൊരു ബന്ധവുമില്ലാത്ത ഇടത്തരം കുടുംബത്തില്‍ ജനിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസം നേടി സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം അമേരിക്കയില്‍ ഉന്നതപദവിയിലെത്തിയശേഷം തിരികെ ഇന്ത്യയിലേക്ക് വന്ന് ബിസിനസ്-രാഷ്ട്രീയരംഗങ്ങളില്‍ അസൂയാവഹമായ നേട്ടം കൈവരിച്ച വ്യക്തി. അദ്ദേഹം പറഞ്ഞതും അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞതുമായ വിവരങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ജീവിതചിത്രമാണ് ഈ പുസ്തകം. 'രാജീവ് ചന്ദ്രശേഖര്‍ ഒരു വിജയഗാഥ'. ടി.പി ശ്രീനിവാസന്‍. ഡിസി ബുക്സ്. വില 135 രൂപ.

◾ ഉള്ളി ആരോഗ്യകാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാല്‍ സാധാരണ ഉള്ളി നമ്മള്‍ പാചകം ചെയ്ത് മറ്റ് കറികളുടെ കൂടെയാണ് കഴിയ്ക്കുന്നത്. അതെ സമയം പാകം ചെയ്യാത്ത പച്ച ഉള്ളി കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിനും ഉള്ളി മുന്നിലാണ്. പച്ച ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ് ആണ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് മുന്നിലാണ് ഉള്ളി. ഇതിലുള്ള സള്‍ഫര്‍ കോപൗണ്ടാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദത്തെ കുറക്കുകയും ചെയ്യുന്നു.ഹൃദയസ്പന്ദന നിരക്കില്‍ പലപ്പോഴും പലരിലും മാറ്റം ഉണ്ടാകും. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. പാചകം ചെയ്ത ഉള്ളിയേക്കാളും ഇരട്ടി ഫലമാണ് പച്ച ഉള്ളിയില്‍ ഉള്ളത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതും ഉള്ളിയാണ്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ദിവസവും ഭക്ഷണത്തിന്റെ ഭാഗമായി പച്ച ഉള്ളി കഴിയ്ക്കുന്നത് നല്ലതാണ്. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ളി സഹായിക്കുന്നു. ആസ്മ പരിഹരിക്കാനും ഉള്ളിയ്ക്ക് കഴിയും. ഇതിലുള്ള ആന്റി ഇന്‍ഫല്‍മേറ്ററി ഏജന്റ് ആണ് സവാള. ഇത് അലര്‍ജിയും ആസ്മയും ഇല്ലാതാക്കുന്നു.

*ശുഭദിനം*

അവര്‍ക്കു മുട്ടയിടാന്‍ കാലമായി. കൂട് വെക്കാന്‍ ഒരു മരം തേടി നടക്കുകയായിരുന്നു. കാട്ടില്‍ ഒരു വലിയ മരം കണ്ടപ്പോള്‍ അവര്‍ മരത്തോട് സമ്മതം തേടി. പക്ഷേ മരം സമ്മതിച്ചില്ല. നിരാശകൊണ്ട് അവര്‍ പറഞ്ഞു : അഹന്തയുടെ ഫലം നീ അനുഭവിക്കും. അവര്‍ മറ്റൊരു മരത്തില്‍ കൂട് കിട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നല്ല കാറ്റും മഴയും വന്നു. ആ വന്മരം വീണു. പക്ഷികള്‍ പറഞ്ഞു. അന്നേ ഞങ്ങള്‍ കരുതിയതാണ്. നിനക്കീ ഗതി വരുമെന്ന്. മരം പറഞ്ഞു: എന്റെ വേരുകള്‍ക്ക് ബലം നഷ്ടപ്പെടുന്നത് ഞാന്‍ അന്നേ മനസ്സിലാക്കിയിരുന്നു. എന്നില്‍ നിങ്ങള്‍ കൂട് കൂട്ടിയിരുന്നെങ്കില്‍ നിങ്ങളും നശിച്ചേനെ... പുറമെ കാണുന്ന അലങ്കാരഭംഗിയൊന്നും അദൃശ്യമായി നില്‍ക്കുന്ന അടിത്തറക്ക് ഉണ്ടാകണമെന്നില്ല. അവയൊന്നും പുറത്തു കാണിച്ചു ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ ആരും തയ്യാറുമല്ല. എന്നും എല്ലാവര്‍ക്കും നല്ല കാലമാകില്ല. എന്നാലും പ്രതിശ്ചായക്കു മങ്ങലേല്‍പ്പിക്കുവാന്‍ ആരും തയ്യാറാകില്ല. അതുകൊണ്ട് പുറമെ എല്ലാം സാധാരണ ഗതിയിലാണെന്നു തോന്നിപ്പിക്കുന്ന വിധം സ്വയം നിര്‍മിത ചട്ടക്കൂട്ടില്‍ നിന്നായിരിക്കും എല്ലാവരും പെരുമാറുക. എന്തിനാണ് വേദനകളും ബലഹീനതകളും മറ്റുള്ളവരെ അറിയിക്കുന്നത്? എല്ലാവര്‍ക്കും സ്വന്തം അസ്ഥിവാരത്തിന്റെ ഉറപ്പില്‍ നിന്നുമാത്രമേ പെരുമാറാന്‍ ആകൂ. പുറം കണ്ട് നാം സ്വയം ഒരു തീരുമാനത്തിലെത്തി മറ്റുള്ളവരെ പഴിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. കാരണം അലങ്കാര ഭംഗിയിലല്ല കാര്യം - *ശുഭദിനം.*