കാര്യവട്ടം ക്യാമ്പസിനകത്ത് കണ്ടെത്തിയ അസ്ഥികൂടം; ടാങ്കിനകത്ത് കയറും ബാഗും ഷര്‍ട്ടും കണ്ടെത്തി പൊലീസ്

തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ പഴയ വാട്ടര്‍ ടാങ്കിനുള്ളിൽ കണ്ടത് പുരുഷന്റെ അസ്ഥികൂടം. വാട്ടര്‍ ടാങ്കിൽനിന്നു തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തി. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം.

തൂങ്ങി മരണം നടന്നതിന് തെളിവായി വാട്ടര്‍ ടാങ്കിനുള്ളിലേക്ക് കെട്ടിയ കയര്‍ പൊലീസ് കണ്ടെത്തി. ശരീരം അഴുകി അസ്ഥികള്‍ നിലത്ത് വീണതാണെന്ന് പൊലീസ് പറയുന്നു. അസ്ഥികൂടത്തിന് സമീപം ബാഗും ഒരു ഷര്‍ട്ടുമുണ്ട്. അസ്ഥികൂടം പുരുഷന്റേതെന്ന വിലയിരുത്തലിലാണ് പൊലീസ് എത്തിയിരിക്കുന്നത്. ഫോറന്‍സിക് സംഘം വാട്ടര്‍ ടാങ്കിനുള്ളില്‍ ഇറങ്ങി പരിശോധിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരത്തോടെയാണു കാര്യവട്ടം ക്യാംപസിലെ വാട്ടര്‍ ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോടു ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാംപസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.