ജപ്പാനിൽ സുനാമി; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

ജപ്പാനിൽ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അടിയന്തര പലായന മുന്നറിയിപ്പുകൾ നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇഷികാവ, നിഗറ്റ, ടോയാമ എന്നിവിടങ്ങളിൽ ശക്തമായ തിരയടിക്കുന്നു. അഞ്ച് മീറ്ററോളം ഉയരത്തിൽ തിരയടിച്ചെന്നാണ് റിപ്പോർട്ട്. ട്രെയിൻ സർവീസുകൾ നിർത്തുകയും ഹൈവേകൾ അടക്കുകയും ചെയ്തു. ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ജപ്പാനിലെ കൻസായി ഇലക്ട്രിക് വ്യക്തമാക്കി.പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും പ്രാരംഭ ഘട്ടത്തെ തുടർന്ന് കൂടുതൽ ശക്തമായ ഭൂകമ്പങ്ങളും സുനാമി തിരമാലകളും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.