മകരവിളക്ക്: വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്, തീർത്ഥാടകർക്ക് നിർദ്ദേശം

മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരെയും സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്.പമ്പ മുതൽ സന്നിധാനം വരെയും പുൽമേട് മുതൽ സന്നിധാനം വരെയും സ്‌നേക്ക് റെസ്‌ക്യൂ ടീം, എലിഫന്റ് സ്‌ക്വാഡ്, ഫോറസ്റ്റ് വാച്ചർമാർ, പ്രൊട്ടക്ഷൻ വാച്ചർമാർ, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റും നൽകാൻ സ്‌പെഷ്യൽ ടീം, റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവരെയും നിയോഗിച്ചു.

തീർത്ഥാടകർക്കുള്ള വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ:
മകരജ്യോതി കാണാൻ എത്തുന്നവർ കാടിനുള്ളിൽ ടെന്റ് കെട്ടി താമസിക്കാൻ പാടില്ല. മകരജ്യോതി ദർശിക്കാനായി മരങ്ങളിൽ കയറിയിരിക്കുന്നത് ഒഴിവാക്കണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ ഒരിക്കലും കാനന പാതകൾ സ്വീകരിക്കരുത്. ചെങ്കുത്തായ ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. കൃത്യമായുള്ള വഴികളിൽ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക. ഭക്തർ വനത്തിന് ഉള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാതിരിക്കുക. ഹോട്ടലുകളിൽ നിന്നുമുള്ള വേസ്റ്റ് വനത്തിൽ നിക്ഷേപിക്കാൻ പാടുള്ളതല്ല.