അന്വേഷണം എങ്ങുമെത്തിയില്ല, അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.കൊല്ലം ജില്ലാ ആശുപത്രിയിൽ ഉള്ള അബിഗലിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. പരിശോധനകളും കൗൺസിലിംഗും കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. എന്നാൽ പൊലീസ് മൊഴിയെടുക്കുന്നത് ഉൾപ്പെടെ തുടർന്നതിനാലാണ് ഇന്നലെ ഡിസ്ചാർജ് ചെയ്യാതിരുന്നത്. വീട്ടിലേക്ക് എത്തുമ്പോൾ സ്വാഭാവികമായും തിരക്കുണ്ടാകും. ആ തിരക്കിനിടയിൽ കുട്ടിയോട് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. വീട്ടിൽ പോകണമെന്ന് അബിഗേലും നിർബന്ധം പിടിക്കുന്നുണ്ട്. കുഞ്ഞ് ആരോഗ്യവതിയാണ്. മാനസിക സമ്മർദമോ ആഘാതമോ കുഞ്ഞിന് ഇല്ലെന്ന് കൗൺസിലിംഗിന് ശേഷം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു..നവംബർ 27നാണ് കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസ്സുകാരി അബിഗേലിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും മോചനദ്രവ്യമായി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബത്തിന് ഫോൺ കോൾ വന്നു. പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. 21 മണിക്കൂർ നീണ്ട തിരച്ചിലുകൾക്കൊടുവിൽ കുഞ്ഞിനെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയ സംഘം കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.