കേരളീയം പരിപാടി: തലസ്ഥാനത്ത് നവംബർ 1 മുതൽ 7 വരെ ഗതാഗത നിയന്ത്രണം

നവംബർ 1 മുതൽ 7 വരെ നടക്കുന്ന ‘കേരളീയം 2023’ ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ വൈകിട്ട് 6 മുതൽ രാത്രി 10 വരെ കെഎസ്ആർടിസി ഇലക്ട്രിക് ബസുകളിൽ സൗജന്യ യാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും അറിയിച്ചു.വെള്ളയമ്പലം മുതൽ ജിപിഒ വരെ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ വാഹന ഗതാഗതം നിയന്ത്രിക്കും. കേരളീയം വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യ യാത്ര ഒരുക്കാൻ കെഎസ്ആർടിസി ഈ മേഖലയിൽ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ, പ്രത്യേക പാസ് വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് എമർജൻസി സർവീസുകൾ എന്നിവ മാത്രമേ അനുവദിക്കൂ.കവടിയാർ മുതൽ വെള്ളയമ്പലം വരെ ഭാഗിക ഗതാഗത നിയന്ത്രണത്തിലൂടെ മുഴുവൻ വാഹനങ്ങളും കടത്തിവിടുന്നതാണ്. നിർദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല. ഈ മേഖലയിൽ ഇനി പറയുന്ന സ്ഥലങ്ങളിലൂടെ മാത്രം സ്വകാര്യ വാഹനങ്ങൾ ക്രോസ് ചെയ്തു പോകുന്നതിന് അനുവദിക്കുന്നതാണ്. പാളയം യുദ്ധസ്മാരകം:പട്ടം, പിഎംജി ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് യുദ്ധസ്മാരകം വേൾഡ് വാർ മെമ്മോറിയൽ പാളയം വഴി റോഡ് ക്രോസ് ചെയ്തു സർവീസ് റോഡ് വഴി പഞ്ചാപുര-ബേക്കറി ജംഗ്ഷൻ-തമ്പാനൂർ ഭാഗത്തേക്ക് പോകാവുന്നതാണ്.

ശക്തമായ സുരക്ഷയുമായി പൊലീസ്

കേരളീയത്തിനായി ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലുസോണുകളായും 12 ഡിവിഷനുകളായും 70 സെക്ടറുകളുമായി തിരിച്ച് പഴുതടച്ചുള്ള സുരക്ഷാക്രമീകരണം സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷയുടെ മേൽനോട്ടത്തിനായി 19 എസിപി/ഡിവൈ.എസ്.പിമാരും 25 ഇൻസ്‌പെക്ടർമാർ, 200 എസ്ഐ/എഎസ്ഐ ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ, 250 നു മുകളിൽ വനിതാ ബറ്റാലിയനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ഇതിനു പുറമേ 300 വോളണ്ടിയർമാർ എന്നിവരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
പ്രധാന വേദികളിൽ ആരോഗ്യവകുപ്പിന്റെയും ഫയർഫോഴ്സിന്റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആംബുലൻസ് അടക്കമുള്ള സേവനം ഉറപ്പാക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരന്തരമായ നിരീക്ഷണവും ശക്തമാക്കും. തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള റോഡുകൾ/ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിങ് ശക്തമാക്കും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷാ സംവിധാനം ശക്തമാക്കും.രണ്ടു സ്‌പെഷ്യൽ പൊലീസ് കൺട്രോൾ റൂം കനകക്കുന്നിലും പുത്തരികണ്ടത്തും സജ്ജമാക്കും. പത്ത് എയ്ഡ് പോസ്റ്റ്/സബ് കൺട്രോൾ റും കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയാറാക്കിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് ലൈവ് ആയി നിരീക്ഷിക്കുന്നതിനായി വയർലെസ്, ക്യാമറ, ഇന്റർനെറ്റ്, ലൈവ് അപ്‌ഡേറ്റ് എന്നിവ പ്രയോജനപ്പെടുത്തുന്നതുമാണ്.