വക്കം പുരുഷോത്തമന് വിട‌ നൽകി തലസ്ഥാനം; ഇപ്പോൾ ആറ്റിങ്ങലിൽ പൊതുദർശനം തുടരുന്നു..

തിരുവനന്തപുരം: അന്തരിച്ച കോൺ​ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തിമോപചാരം അർപ്പിക്കാൻ കുമാരപുരത്തെ വസതിയിലേക്ക് ഒഴുകിയെത്തി ആളുകൾ. വക്കം പുരുഷോത്തമന്റെ ഭൗതികദേഹം ഇന്ന് ഡിസിസിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കെപിസിസി ആസ്ഥാനത്തും ആറ്റിങ്ങലിലും പൊതുദർശനത്തിന് വെക്കും.

വക്കം പുരുഷോത്തമൻ അഞ്ച് വട്ടം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിലേക്കു വിലാപയാത്രയായി ഭൗതികദേഹം എത്തിക്കും. ആറ്റിങ്ങലിൽ കച്ചേരിനടയിലും മൂന്ന് മണിക്ക് വക്കം ഹൈസ്കൂളിലുമാണ് പൊതുദര്‍ശനത്തിന് വെക്കുക.നാളെ 10.30നു വക്കത്തെ കുടുംബവീട്ടിലാണു സംസ്കാരം.

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ടു ഡൽഹിയിൽ ഇന്നു നിശ്ചയിച്ചിരുന്ന കോൺഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടർന്ന് മൂന്നിലേക്കു മാറ്റി. കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച തിരുവനന്തപുരത്തെ വസതിയിലായിരുന്നു വക്കം പുരുഷോത്തമന്റെ അന്ത്യം. രണ്ട് തവണ നിയമസഭാ സ്പീക്കറായിരുന്ന അദ്ദേഹം മൂന്ന് തവണ മന്ത്രിയായി പ്രവർത്തിച്ചു. 2004ല്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വക്കം പുരുഷോത്തമന്‍ അതേ വര്‍ഷം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായി. ധനവകുപ്പ് അടക്കം ആറു വകുപ്പുകളുടെ ചുമതല മൂന്ന് തവണയായി അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.ആന്‍ഡമാനില്‍ ലഫ്റ്റനന്റ് ഗവര്‍ണറും മിസോറാമിലും ത്രിപുരയിലും ഗവര്‍ണറുമായിരുന്നു. കേരളം കണ്ട ഏറ്റവും കര്‍ക്കശകാരനായ സ്പീക്കര്‍ എന്ന വിശേഷണത്തിനും അര്‍ഹനായിരുന്നു. ഏറ്റവും കൂടുതൽ കാലം സ്പീക്കറായിരുന്നതിൻ്റെ ബഹുമതിയും വക്കം പുരുഷോത്തമനാണ്. അഭിഭാഷകനെന്ന നിലയിലും മികവ് പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു വക്കം പുരുഷോത്തമൻ.

കോൺഗ്രസിൻ്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് വന്ന നേതാവാണ് വക്കം പുരുഷോത്തമൻ. ആറ്റിങ്ങലിൽ നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.