മഴയ്ക്ക് സാധ്യത ഈ അഞ്ച് ജില്ലകളിൽ; ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഇന്നത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും വരുംദിവസങ്ങളിൽ മഴ ജാഗ്രതാ നിർദേശം നൽകിയിട്ടില്ല. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് നേരിയ മഴയ്ക്ക് സാധ്യത.
കേരള തീരത്ത് വിഴിഞ്ഞം - കാസർകോട് ഇന്ന് രാത്രി 08: 30 മുതൽ നാലെ (ബുധനാഴ്ച) രാത്രി 11:30 വരെ 1.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇതേസമയത്ത് 1.5 മുതൽ 2.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട് എന്നതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം ലഭിക്കുന്നതിനനുസരിച്ച് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതുണ്ട്. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. തൊഴിലാളികൾ മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.അതേസമയം കാലവർഷം പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ മഴയിൽ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും മഴകുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. ജൂൺ ഒന്നുമുതൽ ജൂലൈ 31വരെ സാധാരണ ലഭിക്കേണ്ട മഴ 130.17mm ആണ്. എന്നാൽ ഇതുവരെ ലഭിച്ചത് 852mm ആണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയേക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.