പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീടിനു മുന്നിൽ കിടന്ന കാറിന് തീയിട്ടു

തിരുവനന്തപുരം മലയിൻകീഴിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീയിട്ടു. വാടകയ്ക്ക് താമസിക്കുന്നവർ തമ്മിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് കാർ കത്തിച്ചത്. 

താഴത്തെ നിലയിലെ താമസക്കാരിയായ റീനയുടെ കാറാണ് രണ്ടാമത്തെ നിലയിലെ വാടകക്കാർ കത്തിച്ചത്. റീനയുടെ ഭർത്താവ് മഹേഷ് കുമാറിനെ മർദ്ദിച്ച ശേഷം പ്രതികൾ കാർ കത്തിക്കുകയായിരുന്നു. സംഭവത്തിൽ അരവിന്ദ്, അമ്മാവൻ മണികണ്ഠൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച്ച മലയിന്‍കീഴ് വാടകയ്ക്ക് താമസിക്കുന്ന റീനയുടെ വീട്ടില്‍ വന്ന ബന്ധുക്കളുടെ കാര്‍ ഇവര്‍ താമസിക്കുന്ന വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്നു. ഈ സമയം ഇവരുടെ വീടിന് മുകളില്‍ വാടകയ്ക്ക് താമസിക്കുന്ന അരവിന്ദ് ഗുഡ്‌സ് ഓട്ടോയില്‍ അവിടെയെത്തിയപ്പോള്‍ നിറുത്താതെ ഹോണ്‍ മുഴക്കുകയും ഇത് നോക്കാന്‍ പുറത്ത് ഇറങ്ങിയ റീനയെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ നിന്ന് റീനയുടെ ഭര്‍ത്താവ് മഹേഷ് ഇറങ്ങി വന്നപ്പോള്‍ ഇയാളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും മഹേഷിനെ അരവിന്ദ് മര്‍ദിച്ചതായും പറയുന്നു. ഇതിന് പിന്നാലെ റീന മലയിന്‍കീഴ് പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അരവിന്ദും കൂട്ടരും കാര്‍ അടിച്ചു തകര്‍ക്കുകയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.സംഘം വാഹനം അടിച്ച് തകര്‍ക്കുമ്പോള്‍ അതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ റീനയുടെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകളുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ചുവെന്നും രണ്ട് തവണ തീപ്പെട്ടി കത്തിച്ച് എറിഞ്ഞതായും പൊലീസ് പറയുന്നു. അക്രമസംഘം സ്ഥലത്ത് നിന്ന് പോയതിന് ശേഷമാണ് കാറിലെ തീകെടുത്തിയത്.തുടര്‍ന്ന് മഹേഷ് പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കി. സംഭവത്തില്‍ മെഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.