തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ യൂട്യൂബ് വ്ലോഗറിന്റെ കാർ അടിച്ച് തകർത്ത്, കാറിൽ ഉണ്ടായിരുന്ന ക്യാമറ കവർന്നതായി പരാതി. നെടുമങ്ങാട് സ്വദേശി കാർത്തിക് മണിക്കുട്ടന്റെ വീടിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ തകർത്ത് ക്യാമറ മോഷ്ടിച്ചതെന്നാണ് പരാതി. ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. ബൈക്കിൽ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തെ ഗ്ലാസുകൾ തകർക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ കവർന്നെന്നുമാണ് പരാതി. കഴിഞ്ഞ കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആൾ മദ്യപിക്കാൻ തന്നെ ഫോൺ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതു പോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നൽകാത്തതിനാൽ അസഭ്യം പറഞ്ഞെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെ നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ എത്തിയ 3 അംഗ സംഘം കാർത്തിക്കിന്റെ വീട്ടുവളപ്പിൽ കിടന്ന കാർ അടിച്ചു തകർക്കുകയായിരുന്നു. കാറിന്‍റെ പലഭാഗത്തും സംഘം കേടുപാടുകൾ വരുത്തിയിട്ടുണ്ട്. തുടർന്ന് വഹനതിനുള്ളിൽ ഉണ്ടായിരുന്ന ക്യാമറയുമായി ആണ് സംഘം കടന്നത് എന്ന് കാർത്തിക് പറയുന്നു. യൂട്യൂബിൽ ട്രിവിയൻ ഫുഡി എന്ന ചാനൽ വഴി വീഡിയോകൾ ഇടുന്ന വ്യക്തിയാണ് കാർത്തിക്. യൂട്യൂബ് വരുമാനം വഴി വാങ്ങിയ കാർ ആണ് അക്രമികൾ അടിച്ചു തകർത്തത്. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന രണ്ടു ലക്ഷത്തോളം വില വരുന്ന ക്യാമറയാണ് സംഘം മോഷ്ടിച്ചത് എന്ന് കാർത്തിക് പറയുന്നു.