അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; സംസ്ഥാനത്തെ മഴയെ സ്വാധീനിക്കും

അറബികടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബികടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും, ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നുമാണ് മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയുണ്ടാകുക.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 ശനിയാഴ്ച നാലു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു. കാലവര്‍ഷത്തിനു മുന്നോടിയായി വരുംദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.