ആൻ മരിയക്കായി കൈകോർത്ത് നാട്; അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചു

ഹൃദയാഘാതമുണ്ടായ പതിനേഴുകാരിയുടെ അടിയന്തര ചികിത്സക്കായി കൈകോർത്ത് മലയാളികൾ. കട്ടപ്പനയിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ കുട്ടിയെ ആംബുലൻസിൽ എത്തിക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 45 മിനിറ്റ്. കട്ടപ്പനയിൽ നിന്നും യാത്ര തുടങ്ങിയ ആംബുലൻസിന് വഴിയൊയൊരുക്കാൻ നാടും കേരള പൊലീസും മറ്റ് അധികൃതരും ഒന്നിച്ചു നിന്നു. സാധാരണ ഗതിയിൽ നാല് മണിക്കൂറിനു മുകളിൽ യാത്ര സമയമെടുക്കുന്ന ദൂരമാണ് മൂന്നു മണിക്കൂറിനുള്ളിൽ ആംബുലന്സ് ഓടിയെത്തിയത്. ഇടപ്പള്ളി – വൈറ്റില ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന തിരക്കും ഇന്ന് യാത്രയെ ബാധിച്ചില്ല. വഴി ഒരുക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിൽ മലയാളികൾ കൃത്യമായ ഇടപെടൽ നടത്തിയത് കൂടിയാണ് യാത്രയെ സുഗമമാക്കിയത്. കൂടാതെ, വഴി ഒരുക്കന്നതിനുള്ള അഭ്യർത്ഥനയുമായി മന്ത്രി റോഷി അഗസ്റ്റിൻ രംഗത്ത് വന്നിരുന്നു. സുരക്ഷിതമായി ആശുപത്രിയിൽ
ആൻ മരിയയെ എത്തിക്കാൻ വഴി ഒരുക്കിയ ഓരോ മലയാളിക്കും ഈ അവസരത്തിൽ അഭിമാനിക്കാം.പതിനേഴുകാരിയായ ആൻമരിയ ജോയിയെ ആണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലൻസിൽ എത്തിച്ചത്. കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട ആംബുലൻസ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയിൽ എത്തിയത്. ട്രാഫിക് നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കാൻ പൊലീസും രംഗത്തെത്തി. KL 06 H 9844 എന്ന നമ്പരിലുള്ള കട്ടപ്പന സർവീസ് ബാങ്ക് ആംബുലൻസിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്.