*പ്രഭാത വാർത്തകൾ*2023 /ഏപ്രിൽ 1 / ശനി /

◾സംസ്ഥാനത്തു കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള ഫീസ് കുത്തനെ വര്‍ധിപ്പിച്ചു. 300 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അപേക്ഷിച്ചാലുടന്‍ പെര്‍മിറ്റ് ലഭ്യമാകും. നൂറു ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് ഫീസ് 300 രൂപയും മുന്നൂറു വരെ ചതുരശ്ര മീറ്റര്‍ വരെയുള്ളവയ്ക്ക് ആയിരം രൂപയുമാണ് ഫീസ്. മുന്നൂറു ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ മൂവായിരം രൂപയും മുനിസിപ്പാലിറ്റികളില്‍ നാലായിരം രൂപയും കോര്‍പറേഷനുകളില്‍ അയ്യായിരം രൂപയുമാണു പെര്‍മിറ്റ് ഫീസ്. നിരക്കുകള്‍ ഏപ്രില്‍ പത്തിനു നിലവില്‍ വരും.

◾സംസ്ഥാനത്തു പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നു മുതല്‍. ലിറ്ററിനു രണ്ടു രൂപയാണു വര്‍ധിപ്പിച്ചത്. നികുതി വര്‍ധനമൂലം വാഹനങ്ങള്‍ക്കു വിലകൂടും. മദ്യം, കെട്ടിട നികുതി, ഭൂനികുതി തുടങ്ങിയവയും വര്‍ധിപ്പിച്ചു. ഔഷധങ്ങള്‍ക്കു കേന്ദ്രം 12 ശമതാനം നിരക്കു വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റിലെ നിര്‍ദേശമനുസരിച്ച് സിഗരറ്റ്, സ്വര്‍ണം തുടങ്ങിയവയ്ക്കും വിലകൂടി. (ഏപ്രില്‍ ഫൂളല്ല, വില വര്‍ധനതന്നെ...

◾സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീട്ടി. ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാവില്ലെന്നു ധനകാര്യ വകുപ്പ് ഉത്തരവിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. എന്നാല്‍ ആര്‍ജിതാവധി സറണ്ടര്‍ ചെയ്യാം. ശമ്പള പരിഷ്‌കരണ കുടിശികയുടെ ആദ്യഗഡു പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്നതു മാറ്റിവച്ചുകൊണ്ട് ഉത്തരവിറക്കിയതിനു പിറകേയാണ് ലീവ് സറണ്ടറും തടഞ്ഞത്.

◾സംസ്ഥാന സര്‍ക്കാരിന്റെ നികുതി വര്‍ധന പ്രാബല്യത്തിലാകുന്ന ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയര്‍ത്തിയും പന്തം കൊളുത്തിയും പ്രതിഷേധിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് രാവിലെ 11 ന് രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് 25,000 രൂപ ശിക്ഷ എന്ന വിചിത്ര വിധിയുമായി ഗുജറാത്ത് ഹൈക്കോടതി. വിവരാവകാശ അപേക്ഷയില്‍ ഗുജറാത്ത് സര്‍വ്വകലാശാല വിവരങ്ങള്‍ കൈമാറണമെന്നു 2016 ല്‍ നല്‍കിയ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.

◾ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നതു ചീഫ് സെക്രട്ടറി വിലക്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി ഉദ്യോഗസ്ഥര്‍ അവാര്‍ഡുകള്‍ സ്വീകരിക്കരുത്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ശബരിമലയിലെ തിരക്ക് നിയന്ത്രിച്ചതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങിയതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു.

◾കെ.കെ രമ എംഎല്‍എയ്ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ ആര്‍എംപി നിയമനടപടിക്ക്. എംവി ഗോവിന്ദനും സച്ചിന്‍ ദേവിനും ദേശാഭിമാനിക്കും എതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്ന് ആര്‍എംപി വ്യക്തമാക്കി. സിപിഎം കേന്ദ്രങ്ങളുടെ അറിവോടെയാണ് രമയ്ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘര്‍ഷവും എന്നാണ് ആരോപണം. നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്ത് നല്‍കും.

◾ഗവര്‍ണറുടെ ഉത്തരവനുസരിച്ച് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റതു ചട്ടലംഘനമാണെന്ന് ആരോപിച്ച് ഡോ. സിസ തോമസിനു വിരമിക്കല്‍ ദിവസമായ ഇന്നലെ കുറ്റാരോപണ പത്രിക നല്‍കി. എതിര്‍വാദ പത്രിക 15 ദിവസത്തിനകം നല്‍കണം. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും കുറ്റാരോപണ പത്രികയില്‍ പറയുന്നു.

◾ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ സജി ഗോപിനാഥിന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലറുടെ അധിക ചുമതല നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രാജ്ഭവന് നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു.

◾വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ കെഎഫ്‌സിയില്‍ നിന്ന് വായ്പയെടുത്തു കൈമാറി. പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡുവാണ് കൈമാറിയത്. മാര്‍ച്ച് 31 നകം 347 കോടി രൂപ വേണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നത്. ഹഡ്കോ വായ്പ കിട്ടാത്തതിനാല്‍ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണു സര്‍ക്കാര്‍ ശ്രമിച്ചിരുന്നത്.

◾താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ ഏപ്രില്‍ അഞ്ച് മുതല്‍ ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെ ഭാരവാഹനങ്ങള്‍ക്കു പ്രവേശനം അനുവദിക്കില്ല.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന കേസ് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കുന്നതു ഭീഷണിപ്പെടുത്തി നേടിയ വിധിയാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ബാലിശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്നവരെ ജഡ്ജി എന്നു വിളിക്കാന്‍ പറ്റുമോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

◾സംസ്ഥാനത്ത് ഇന്നു മുതല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ നല്‍കിയ സാവകാശം ഇന്നലത്തോടെ തീര്‍ന്നതിനാലാണ് പരിശോധന.

◾ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് കത്തു നല്‍കിയത്. സുപ്രീം കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി എ രാജയ്ക്കു പത്തു ദിവസം അനുവദിച്ചിരുന്നു.

◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ മാപ്പു പറയില്ലെന്നും ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ലെന്നും സ്വപ്ന സുരേഷ്. നിയമ നടപടികള്‍ നേരിടാന്‍ തയാറാണെന്ന് ഗോവിന്ദന് സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടി അയച്ചു.

◾റവന്യു മന്ത്രി കെ രാജന്‍ വീണു പരിക്കേറ്റു. തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് മന്ത്രി വീണത്. പടി ഇറങ്ങുന്നതിനിടെ കാല്‍ തെന്നി വീഴുകയായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

◾2016 ല്‍ കാസര്‍കോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണത്തില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴു പേര്‍ക്കു തടവുശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കാസര്‍കോട് സബ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ടു വര്‍ഷം തടവിനും ശിക്ഷിച്ചു.  

◾വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നെടുമങ്ങാട് സൂര്യ ഗായത്രിയെ കുത്തിക്കൊന്ന കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറു ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധിച്ചത്. 2021 ഓഗസ്റ്റ് 30 നാണ് സുര്യ ഗായത്രിയെ അരുണ്‍ (29) കുത്തിക്കൊന്നത്.  

◾സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഏപ്രില്‍ 11 ലേക്കു ലഖ്നൗ എന്‍.ഐ.എ കോടതി മാറ്റി. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പന്റെ ആവശ്യം. 27 മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായത്.

◾കരിപ്പൂരില്‍ നാലു പേരില്‍ നിന്നായി രണ്ടു കോടിയോളം രൂപയുടെ മൂന്നര കിലോഗ്രാമോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ശരീരത്തിലും ഹാന്‍ഡ് ബാഗേജിലും സോക്സിനുള്ളിമായിട്ടാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ജിദ്ദയില്‍ നിന്ന് വന്ന യാത്രക്കാരായ മലപ്പുറം സ്വദേശിയായ റഹ്‌മാനില്‍ (43), മലപ്പുറം കരുളായി സ്വദേശിയായ മുഹമ്മദ് ഉവൈസ്, എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ ഉണ്ണിച്ചല്‍ മേത്തല്‍ വിജിത്ത് (29) എന്നിവരില്‍നിന്നാണു സ്വര്‍ണം പിടിച്ചത്.

◾പലിശക്കാരന്റെ മര്‍ദ്ദനവും ഭീഷണിയുംമൂലം മത്സ്യക്കച്ചവടക്കാരന്‍ ജീവനൊടുക്കി. ശംഖുമുഖം സ്വദേശി സുജിത് കുമാറാണ് മരിച്ചത്. വട്ടിപ്പലിശക്കാരനായ രാജേന്ദ്രനെതിരേ സുജിത് കുമാര്‍ പരാതി നല്‍കിയിട്ടും വലിയതുറ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.

◾നാദാപുരം പേരോട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പേരോട് സ്വദേശിയും യുവതിയുടെ അയല്‍വാസിയുമായ നീര്‍ക്കരിമ്പില്‍ മൂസയാണ് (36) അറസ്റ്റിലായത്.

◾യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് ഏഴു പവന്‍ മാല കവര്‍ന്ന സംഘം അറസ്റ്റില്‍. കുളച്ചല്‍ സ്വദേശി നീധീഷ് രാജ (22), ചെമ്മാന്‍ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.  

◾പച്ചക്കറി വാഹനത്തില്‍ 76 കിലോ കഞ്ചാവു കടത്തിയ കേസില്‍ പ്രതികള്‍ക്ക് പത്തു വര്‍ഷം തടവുശിക്ഷ. ഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. പടിയൂര്‍ തൊഴുത്തിങ്ങപുറത്ത് സജീവന്‍, പറവൂര്‍ കാക്കനാട്ട് വീട്ടില്‍ സന്തോഷ് എന്നിവരെയാണ് തൃശൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◾പാലക്കാട് ജില്ലയില്‍ പോക്സോ കേസില്‍ പ്രതിക്ക് 22 വര്‍ഷം തടവു ശിക്ഷ. കല്ലടിക്കോട് 15 കാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി ആദര്‍ശിനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്. പിഴത്തുകയായ ഒന്നര ലക്ഷം അതിജീവിതയ്ക്ക് കൈമാറാനും കോടതി ഉത്തരവിട്ടു.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ക്രിമിനല്‍ മാനഷ്ടക്കേസ്. ഭാരത് ജോഡോ യാത്രക്കിടെ ആര്‍എസ്എസിനെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവര്‍ എന്നു വിശേഷിപ്പിച്ചതിനെതിരേയാണ് ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

◾ഡോളര്‍ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയില്‍ വ്യാപാരം നടത്തുമെന്ന് ഇന്ത്യ. രൂപയെ ആഗോള കറന്‍സിയാക്കാനാണു നീക്കം. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി രണ്ടു ലക്ഷം കോടി ഡോളറായി ഉയര്‍ത്തും. ഇതിനുള്ള ഫോറിന്‍ ട്രേഡ് പോളിസി പുറത്തിറക്കി.

◾മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി ഡല്‍ഹി റോസ് അവന്യൂ കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു. ഫെബ്രുവരി 26 നാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്.

◾വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപമാനവും ആപത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞതിന് 25,000 രൂപ ശിക്ഷ വിധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവു വിചിത്രമെന്നും അദ്ദേഹം പരിഹസിച്ചു.

◾34 വര്‍ഷം മുമ്പുള്ള കൊലക്കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കി പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദു ഇന്ന് ജയില്‍ മോചിതനാകും. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

◾ബെംഗളൂരുവില്‍ 19 കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ നാലു മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലംഗ സംഘത്തെ അറസ്റ്റു ചെയ്തു. കോറമംഗലയില്‍ നിന്നാണ് 19 കാരിയെ സംഘം തട്ടിക്കൊണ്ടുപോയത്. 22 നും 26 നും ഇടയില്‍ പ്രായമുള്ള സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായത്.

◾ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് 4 കോടി രൂപ പിഴശിക്ഷ. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റേതാണ് വിധി. മോശം പെരുമാറ്റത്തിന്റെ പേരില്‍ പരസ്യമായി ക്ഷമാപണം നടത്താനും നിര്‍ദേശിച്ചു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ 6 കോടി രൂപ പിഴയടയ്ക്കണം. കളിക്കളത്തില്‍നിന്ന് താരങ്ങളെ തിരികെ വിളിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചിന് 10 മത്സരങ്ങളില്‍ വിലക്കും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. വുക്കൊമനോവിച്ചും പരസ്യമായി മാപ്പു പറയണം. ഇല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും.

◾ഐപിഎല്‍ പതിനാറാം സീസണിന്റെ ആദ്യ മത്സരത്തില്‍ വിജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ 5 വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഈ വിജയം സ്വന്തമാക്കിയത്. 50 ബോളില്‍ 92 റണ്‍സ് നേടിയ റിതുരാജ് ഗെയ്ക്ക്വാദിന്റെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം നാല് ബോളുകള്‍ ശേഷിക്കേ ഗുജറാത്ത് മറികടന്നു. 36 ബോളില്‍ 63 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിംഗ്സാണ് ഗുജറാത്തിനെ വിജയത്തിലേക്കെത്തിച്ചത്.

◾ചൈനീസ് ഇ കൊമേഴ്സ് കമ്പനിയായ ആലിബാബ ആറ് ബിസിനസ് ഗ്രൂപ്പുകളായി വിഭജിക്കുന്നു. മാറുന്ന വിപണിയിലെ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് വിഭജനമെന്ന് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ് അറിയിച്ചു. ക്ലൗഡ് ഇന്റലിജന്‍സ്, താബോ ടിമാള്‍, ലോക്കല്‍ സര്‍വീസ്, ഗ്ലോബല്‍ ഡിജിറ്റല്‍, കാന്യോ സ്മാര്‍ട് ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് എന്നിങ്ങനെ ആറു ഗ്രൂപ്പുകളായാണ് തിരിക്കുക. പുതിയ പ്രധാനമന്ത്രി ലി ചിയാങ് സ്വകാര്യമേഖലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബിസിനസ് വിപുലപ്പെടുത്താനുള്ള ആലിബാബയുടെ നീക്കം. രണ്ടു വര്‍ഷം ചൈനയ്ക്കു പുറത്തു ജീവിച്ച ആലിബാബ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ജാക്ക് മാ ഈയിടെ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു. പുതിയ തീരുമാനം വന്നതോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ വിലയില്‍ ഒന്‍പതു ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി. 24 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കമ്പനി ഇത്തരമൊരു വലിയ മാറ്റത്തിന് ഒരുങ്ങുന്നത്.