‘ശമ്പളം ഗഡുക്കളായി’; മാനേജ്മെന്റിന്റെ ഉത്തരവിനെ ന്യായീകരിച്ച് കെഎസ്ആർടിസി

ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള മാനേജ്മെന്റിന്റെ പുതിയ ഉത്തരവ് ന്യായീകരിച്ച് കെഎസ്ആർടിസി. ഉത്തരവ് തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചെയ്ത ക്രമീകരണം മാത്രമാണിതെന്നും കെ.എസ്.ആർ ടി സി ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം ആവശ്യമെങ്കിൽ ഉത്തരവിൽ ഭേദഗതി വരുത്താന്‍ തയ്യാറാണെന്നും കെഎസ്ആർടിസിസത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.ശമ്പളം ഘഡുക്കളായി നല്‍കാനുള്ള തീരുമാനത്തിനെതിരെ ഒരുവിഭാഗം തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിർദേശ പ്രകാരം നൽകിയ സത്യവാങ്മൂലത്തിലാണ് കെ.എസ്.ആർ ടി സിയുടെ ന്യായീകരണം.ജീവനക്കാർക്ക് ശമ്പളം നിഷേധിച്ചിട്ടില്ല. കോര്‍പ്പറേഷന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി ചെയ്ത ക്രമീകരണം മാത്രമാണ് ഇപ്പോഴത്തേത്. ശമ്പളം വൈകി നൽകുന്നതിനു പകരം രണ്ട് ഗഡുക്കളായി വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ മാസവും ആദ്യ ആഴ്ച്ചയിൽ ശമ്പളം വിതരണം ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യവും കണക്കിലെടുത്താണ് പുതിയ ഉത്തരവെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.അതേസമയം തൊഴിലാളി യൂണിയനുകൾ, സർക്കാർ, എന്നിവരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് പുതിയ തീരുമാനമെടുത്തതെന്നും ജീവനക്കാരുടെ ബാങ്ക് ലോൺ തിരിച്ചടവ് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്നും കെഎസ്ആർടിസി വ്യക്തമാക്കി. പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ ഉത്തരവിൽ ഭേദഗതി വരുത്താന്‍ തയ്യാറാണെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.