പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ക്രൂരകൊലപാതകം; നെടുമങ്ങാട് സൂര്യഗായത്രി കേസില്‍ ശിക്ഷാവിധി നാളെ

നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പേയാട് സ്വദേശി അരുണ്‍ വിവാഹലോചന നിരസിച്ചതിനു സൂര്യഗായത്രിയെ കുത്തികൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും.2021 ഓഗ്‌സറ്റ് 30ന് നെടുമങ്ങാടിനടുത്തെ ഉഴപ്പാക്കോണത്തെ വാടകവീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പേയാടുകാരനായ അരുണ്‍ സൂര്യഗായത്രിയെ കൊലപ്പെടുത്തിയത്. സൂര്യയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യമായിരുന്നു കാരണം. സൂര്യഗായത്രിയെ 33 തവണയാണ് കുത്തിയത്. തലപിടിച്ച് ഭിത്തിയിലിടിപ്പിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. തടയാനെത്തിയ ശാരീരികവെല്ലുവിളി നേരിടുന്ന വൃദ്ധ മാതാപിതാക്കളെയും ആക്രമിച്ചു. അതിന് ശേഷം നാട്ടുകാര്‍ പിടികൂടിയാണ് അരുണിനെ പൊലീസില്‍ ഏല്‍പ്പിച്ചത്.ആത്മരക്ഷാര്‍ത്ഥം അരുണ്‍ കുത്തിയതാണെന്ന പ്രതിഭാഗം വാദം സൂര്യഗായത്രിയുടെ ദേഹത്തുള്ള മുറിവുകള്‍ ചൂണ്ടിക്കാട്ടി വാദിഭാഗം എതിര്‍ത്തിരുന്നു.
കൊലപാതകം, കൊലപാതക ശ്രമം, കുറ്റകരമായ ഭയപ്പെടുത്തല്‍,വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു.
പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്‍മേലുള്ള വാദം നാളെ നടന്നശേഷം തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാവിധിക്കും.