'മുടി വെട്ടിയതിന് കളിയാക്കി, ആക്രമിച്ചു'; പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ നടുറോഡിൽ മർദ്ദിച്ച കേസിലെ ഒരു പ്രതി കൂടി പിടിയിൽ. ചേങ്കോട്ടുകോണം സ്വദേശി ദീപു (36) ആണ് പിടിയിലായത്. സംഭവത്തിൽ ഇതിന് മുൻപ് രണ്ടുപേർ പിടിയിലായിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട് എന്ന് പൊലീസ് പറഞ്ഞു.
 
2022 ജൂണിൽ കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിലും 2010 ൽ കാട്ടായിക്കോണത്തു നടന്ന കൊലക്കേസിലും കോവളം വിഴിഞ്ഞം കഴക്കൂട്ടം സ്റ്റേഷനുകളിലും ദീപുവിനെതിരെ കേസുകളുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 9 ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് പോകുകയായിരുന്ന സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് നാലംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ പിരപ്പൻകോട് പ്ലാക്കീഴ് ശരണ്യ ഭവനിൽ അരുൺ പ്രസാദ് (31), കാട്ടായിക്കോണം മേലേ കാവുവിള വീട്ടിൽ വിനയൻ (28) എന്നിവരെ സംഭവ ദിവസം തന്നെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 

ബൈക്കിലെത്തിയ രണ്ടു പേർ ആൺകുട്ടിയാണന്ന് കരുതി ആദ്യം പെൺകുട്ടിയെ കളിയാക്കി. ഇത് ചോദ്യം ചെയ്തതോടെ ഇവർ പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു. ആക്രമത്തിൽ കുട്ടിയുടെ ചെവിക്കും നെഞ്ചിനും വയറിനും പരിക്കേറ്റിരുന്നു. നിലത്തുവീണ കുട്ടിയെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർ കൂടിയെത്തി മർദ്ദിക്കുകയായിരുന്നു. ഈ വിഷയം നിയമസഭയിൽ ഉൾപ്പടെ ചർച്ചയായിരുന്നു. മുടി വെട്ടിയ രീതിയെ കളിയാക്കിയപ്പോൾ പെൺകുട്ടി ചീത്തവിളിക്കുകയും നാലംഗ സംഘത്തിലുണ്ടായിരുന്ന ഒരാളെ ചവിട്ടിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അതിന് ശേഷമായ തിരിച്ച് ആക്രമിച്ചതെന്നാണ് പ്രതികൾ പറയുന്നത്.