കാശ് ആവശ്യമുള്ളപ്പോഴെല്ലാം കവർച്ച; യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ടു, 7 പവന്റെ മാല കവർന്ന യുവാക്കൾ കുടുങ്ങി

തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവർന്ന സംഘം അറസ്റ്റിൽ. യുവതിയെ ഇടിച്ചിട്ട് ഏഴു പവൻ മാലയുമായി കടന്ന സംഘം അത് വിൽക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. മൂന്ന് പേരാണ് അറസ്റ്റിലായത്. കന്യാകുമാരി ജില്ലയില തിരുവട്ടാറിന് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം. യുവതിയിൽ നിന്ന് കവർന്ന മാല വിൽക്കനായി നാഗർകോവിലിൽ എത്തിയപ്പോഴാണ് മൂവരെയും പൊലീസ് പിടികൂടിയത്.തിരുവട്ടാർ സ്വദേശി സുരേഷിന്റെ ഭാര്യ സുനിത വീടിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന മക്കളെ രാവിലെയും വൈകുന്നേരവും ഇരുചക്രവാഹനത്തിൽ കൊണ്ടു വിടുന്നത് പതിവായിരുന്നു. പതിവ് പോലെ ബുധനാഴ്ച വൈകിട്ട് കുട്ടികളെ കൂട്ടികൊണ്ടുവരാൻ സ്കൂളിലേക്ക് പോകുന്ന സമയം ഇരുചക്ര വാഹനത്തിൽ എത്തിയ മൂന്ന് പേർ സുനിത സഞ്ചരിച്ച വാഹനം ഇടിച്ചിടുകയായിരുന്നു.


നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും റോഡിലേക്ക് വീണ സുനിതയുടെ കഴുത്തിത്തിലുണ്ടായിരുന്ന ഏഴ് പവന്റെ മാല കവർന്ന ശേഷം മോഷ്ടക്കാൾ കടന്നിരുന്നു. പരിക്കേറ്റ സുനിതയെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവട്ടാർ പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പരില്ലാത്ത ഇരുചക്രവാഹനത്തിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് മോഷ്ടാക്കൾ ആണ് കവർച്ച നടത്തിയത് എന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളച്ചൽ സ്വദേശി നീധീഷ് രാജ (22), ചെമ്മാൻ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെ മോഷണ മാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുന്നത്. കുടുതൽ ചോദ്യം ചെയ്യലിൽ ചെലവിന് പണം ആവശ്യമുള്ളപ്പോൾ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.