കെട്ടിട നിർമ്മാണ പെർമിറ്റിന് 5000 കൈക്കൂലി, പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ഓവർസിയർ സുരജ് പി ടി യെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കെട്ടിട നിര്‍മ്മാണാനുമതി നല്‍കാന്‍ അപേക്ഷകനില്‍ നിന്നും പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്ററ്. സൂരജിനെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍റു ചെയ്തു. സൂരജ് കൈക്കൂലി വാങ്ങുന്നുവെന്ന പരാതി നേരത്തെ തന്നെ വിജിലന്സിന് ലഭിച്ചിരുന്നതാണ്.

ഇതേകുറിച്ച് അന്വേഷണം നടക്കന്നതിനിടെയാണ് കെട്ടിന നിര്‍മ്മാണ അനുമതി നല്‍കാന്‍ 5000 രൂപ ആവശ്യപെടുന്നുവെന്നു കാണിച്ച് പായിപ്ര സ്വദേശിയായ ഒരാള്‍ വിജിലന്‍സിനെ സമീപിക്കുന്നത്. മുമ്പും പെര്‍മ്മിറ്റ് നല്‍കാമെന്ന് ഉറപ്പ് നല‍്കി സൂരജ് ഇയാളില്‍ നിന്നും കൈക്കൂലി വാങ്ങിയിരുന്നു. നിരന്തരം പണം വാങ്ങുകയും പെര്‍മ്മിറ്റ് നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.
തുടര്‍ന്ന് വിജിലന്സ് നല്കിയ പണം സൂരജിന് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥറെത്തി അറസ്റ്റു ചെയ്തു. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തില്‍വെച്ച് മുന്നു മണിയോടെയാണ് അറസ്റ്റ് ചെയ്തത്. സൂരജ് കൈക്കൂലി വാങ്ങി ക്രമം വിട്ട് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന സംശയം പഞ്ചായത്തിനുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

നേരത്തെ കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് സ്പെഷ്യല്‍ ഡിവൈഎസ്പിക്ക് എതിരെ കേസെടുത്തിരുന്നു. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് ഡിവൈ.എസ്പി വേലായുധന്‍ അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 രൂപ വാങ്ങിയത്.
നാരായണൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 രൂപ നാരായണൻ കൈമാറുകയായിരുന്നു.