28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം

ഇരുപത്തിയെട്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ആറ് എൽഡിഎഫ് വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു. കോട്ടയം എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായപ്പോൾ മലപ്പുറം കരുളായി, കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തുകളിൽ യുഡിഎഫിന് ഭരണം നിലനിർത്താനായി. പന്ത്രണ്ട് ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം. കൊല്ലം മുൻസിപ്പാലിറ്റിയിലെ മീനത്തുചേരി, കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ, പാലക്കാട് തൃത്താല വരണ്ടുകുറ്റിക്കടവ്, മലപ്പുറം തിരുന്നാവായ അഴകത്തുകുളം, കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക്, സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിലെ പാളാക്കര വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.പത്തനംതിട്ട കല്ലൂപ്പാറ അമ്പാട്ടുഭാഗത്ത് എൽഡിഎഫ് സീറ്റിൽ എൻഡിഎ സ്ഥാനാർഥി അട്ടിമറി ജയം നേടി. തെരെഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുന്ന മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിനാണ് നേട്ടം. കോട്ടയം ഒഴക്കനാട് സീറ്റ് യുഡിഎഫ് നിലനിർത്തിയതോടെ എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം വീണു. മലപ്പുറം കരുളായി ചക്കിട്ടാമല സീറ്റ നിലനിർത്തുകയും കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തതോടെ രണ്ട് പഞ്ചായത്തുകളിലും യുഡിഎഫിന് ഭരണം തുടരാം. എൽഡിഎഫും എൻഡിഎയും ഓരോ സീറ്റുകളാണ് ആകെ പിടിച്ചെടുത്തത്. എൽഡിഎഫ് പതിനാല് സീറ്റുകൾ നിലനിർത്തിയപ്പോൾ യുഡിഎഫിന് അഞ്ചും എൻഡിഎക്ക് ഒരു സീറ്റിലും തുടരാനായി.