പ്രഭാത വാർത്തകൾ**2023 | ഫെബ്രുവരി 28 | ചൊവ്വ |

◾വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ സൗജന്യത്തില്‍ നിയന്ത്രണവുമായി കെഎസ്ആര്‍ടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് സൗജന്യ നിരക്കില്‍ യാത്ര അനുവദിക്കുക. 25 വയസില്‍ കൂടുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ അനുവദിക്കില്ല.

◾സംസ്ഥാനത്ത് ഇന്നു കടകള്‍ അടച്ചിട്ടു സമരം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമരം. വ്യാപാരികള്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ചു നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേയാണു സമരം.

◾സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം നാളെ മുതല്‍ ഗ്രാമീണ മേഖലയിലേക്കു വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കു നിയമിക്കും. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ ഇങ്ങനെ വിന്യസിക്കുന്നത്.

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നിയന്ത്രിക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞു. വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്തത്.

◾പ്രോവിഡന്റ് ഫണ്ടില്‍നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ ഓപ്ഷന്‍ നല്‍കാനുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് സജ്ജമായി. മെയ് മൂന്നു വരെ സംയുക്ത ഓപ്ഷന്‍ നല്‍കാം. ഉയര്‍ന്ന പിഎഫ് പെന്‍ഷന് അവസരമൊരുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട് മൂന്നു മാസത്തിനുശേഷമാണ് അധികൃതര്‍ ഇതിനുള്ള നടപടി തുടങ്ങിയത്. അയ്യായിരം രൂപയ്ക്കു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫില്‍ അടച്ചവര്‍ക്കാണ് ഉയര്‍ന്ന പെന്‍ഷന് അവസരം.


◾കിഫ്ബി പദ്ധതികള്‍ നടപ്പിലാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പതിനായിരം കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 5681.98 കോടിയുടെ 64 പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കി.

◾ക്വട്ടേഷന്‍ സംഘത്തലവന്‍ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തില്ലങ്കേരിയും അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ്. ആറു മാസത്തേക്കു കരുതല്‍ തടങ്കലില്‍ വയ്ക്കും.

  

◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും സിബിഐയെയും വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്നും പിണറായി അഭിപ്രായപ്പെട്ടു.

◾പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വീമ്പുകള്‍ക്ക് ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലു മുളച്ചിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റിനു മുന്നിലേക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരന്‍ ചോദിച്ചു.

◾പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയുടെ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◾സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിതയുടെ രക്ത സാമ്പിളും മുടിയും പരിശോധനക്കായി ഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് ക്രൈംബ്രാഞ്ച് അയച്ചു. ഡ്രൈവറും സഹായിയും ആയിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതി.

◾സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവു നടപ്പാക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകള്‍ കിട്ടാനില്ലാത്തതിനാലും സാവകാശം വേണമെന്ന ബസുടമകളുടെ അഭ്യര്‍ത്ഥന മാനിച്ചുമാണ് തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ കാമറ നിര്‍ബന്ധമാക്കിയാല്‍ ബസ് സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.

◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷായെന്നും കുമരകത്ത് റിയാസ് പറഞ്ഞു

◾അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനുള്ള ചെലവ് തുകയായി 1,41,000 രൂപ അനുവദിച്ചു. നേരത്തെ ചെലവുതക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു നിലപാട്. കേസിന്റെ സവിശേഷത മാനിച്ച് ചെലവു പണവും അനുവദിക്കുന്നു എന്നാണ് ഉത്തരവ്.

◾യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്.

◾മുതലമട ഗ്രാമപഞ്ചായത്ത് ഭരണം സ്വതന്ത്രരെ വശത്താക്കി യുഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ഒരു വോട്ടിനു പരാജയപ്പെട്ടു. എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് സ്വതന്ത്ര അംഗം പി കല്‍പനാദേവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റും സി പി എം പ്രതിനിധിയുമായ ബേബി സുധയെയാണ് കല്‍പനാദേവി തോല്‍പ്പിച്ചത്.

◾മൂന്നാറില്‍ പൂഴയോരം കൈയേറി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണം. റവന്യുവകുപ്പ് അനുമതി നിഷേധിച്ചിട്ടും പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുന്നത്. ജലാശയത്തിന്റ അതീവ സുരക്ഷ മേഖലയില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പണികള്‍ നടത്തുന്നത്.

◾ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലറില്‍ മയക്കുമരുന്ന് വിറ്റെന്ന് ആരോപിച്ച് ബ്യൂട്ടീഷനെ അറസ്റ്റു ചെയ്തു. 12 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെന്ന 51 കാരിയാണ് അറസ്റ്റിലായത്.

◾പാലക്കാട് പുതുശേരിയില്‍ കുടുംബ ഭഗവതി ക്ഷേത്രോല്‍സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി. ദേശീയപാതയിലൂടെ ഓടിയ ആനയെ പിന്നീടു തളച്ചു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. രാത്രി ഒമ്പതോടെയാണു സംഭവം. ആന ആക്രമിക്കുമെന്നു ഭയന്ന് വാഹനങ്ങളില്‍നിന്ന് ആളുകള്‍ ഇറങ്ങി ഓടി.

◾കൊടുങ്ങല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. കൊടുങ്ങല്ലൂര്‍ മേത്തല ചള്ളിയില്‍ ഈശ്വരമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാറാടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്.

◾ആലപ്പുഴയില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. ചേര്‍ത്തല പതിനെട്ടാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് വീട്ടില്‍ തങ്കരാജ് - രമ ദമ്പതികളുടെ മകന്‍ അനന്തരാജ് (26) ആണ് മരിച്ചത്.

◾വയനാട് പനമരത്തിനടുത്ത് കേണിച്ചിറ വളാഞ്ചേരിയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി എളമ്പാശ്ശേരി വര്‍ഗ്ഗീസ് (75), ബെന്നി (51), ജിജോ ജോണി (35) അഭിജിത്ത് (10) തുടങ്ങിയവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.

◾മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നു സിബിഐ വാദിച്ചു. എന്നാല്‍ തനിക്കെതിരേ തെളിവില്ലെന്നാണു മനീഷ് സിസോദിയയുടെ വാദം.

◾ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കി. രണ്ട് വര്‍ഷം മുമ്പാണ് ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.

◾ആലുവയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. യാത്രക്കാര്‍ ബസ്സിലിരിക്കെ സംഘര്‍ഷത്തിലേര്‍പ്പെട്ട ജീവനക്കാരന്‍ മറ്റൊരു ബസ്സിന്റെ കണ്ണാടിച്ചില്ല് അടിച്ചു തകര്‍ത്തു.

◾ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ത്രിപുരയില്‍ നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡെയുടെയും ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോള്‍ ഫലം. സിപിഎം ആറു മുതല്‍ 11 വരെയും തിപ്രമോദ പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റുകളും നേടും. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലം. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടും. എട്ടു മുതല്‍ 13 വരെ സീറ്റ് ടിഎംസിക്കു ലഭിക്കും. ആറ് മുതല്‍ 13 വരെ സീറ്റുമായി ബിജെപി മൂന്നാം സ്ഥാനത്താകും. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേക്കെന്ന് സീ ന്യൂസ് എക്സിറ്റ് പോള്‍ ഫലം. 35 മുതല്‍ 43 വരെ സീറ്റുകള്‍ ബിജെപി സഖ്യത്തിനു കിട്ടുമെന്നാണ് പ്രവചിനം. രണ്ടു മുതല്‍ അഞ്ചു സീറ്റ് വരെ എന്‍പിഫും മൂന്നു വരെ സീറ്റ് കോണ്‍ഗ്രസും നേടും.

◾ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ നാടായ ശിവമൊഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തു. 622.38 ഏക്കര്‍ സ്ഥലത്ത് താമരയുടെ ആകൃതിയില്‍ 384 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിര്‍മിച്ചത്.

◾മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റാണെങ്കിലും റിമോട്ട് കണ്‍ട്രോള്‍ ആരുടെ കൈയിലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖാര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും മോദി ആരോപിച്ചു.

◾ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കും ഡല്‍ഹി സിബിഐ കോടതിയുടെ സമന്‍സ്. ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസില്‍ മാര്‍ച്ച് 15 നു ഹാജരാകണം. സിബിഐ 16 പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയിരുന്നു.

◾തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനു 184 പേരെ അറസ്റ്റു ചെയ്തു. കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. ഇനിയും അന്വേഷണവും അറസ്റ്റും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

◾സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സുമായി അമ്മയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. എട്ടു വര്‍ഷത്തോളം കേരള സ്ട്രൈക്കേര്‍സ് മാനേജറായിരുന്നു താന്‍ എന്നും ഇപ്പോള്‍ നടക്കുന്ന ലീഗുമായി ഒരു ബന്ധവും ഇല്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അമ്മ സിസിഎല്‍ ഓര്‍ഗനൈസിംഗ് സ്ഥാനത്ത് നിന്നും പിന്‍മാറിയിട്ടുണ്ട്. അതേ സമയം താരങ്ങള്‍ക്ക് സ്വന്തം നിലയില്‍ സിസിഎല്ലില്‍ പങ്കെടുക്കാം. പക്ഷെ മോഹന്‍ലാലിന്റെയോ, അമ്മയുടെയോ പേര് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അമ്മയുടെ നേതൃത്വം പറയുന്നത്.

◾ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷതാരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കി അര്‍ജന്റീന താരം ലയണല്‍ മെസി. ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപെ, കരിം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ പിന്നിലാക്കിയാണ് മെസി ഏഴാം തവണ മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി.

◾ബംഗ്ലാദേശിലേക്കുള്ള അനധികൃത കടത്ത് തടയുന്നതിന്റെ ഭാഗമായാണ് പഴയ അഞ്ചു രൂപ നാണയം നിര്‍മ്മിക്കുന്നത് റിസര്‍വ് ബാങ്ക് നിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. കട്ടികൂടിയ പഴയ അഞ്ചു രൂപയുടെ നാണയം പഴയപോലെ അധികം കാണാനുമില്ല. ഇപ്പോള്‍ കനംകുറഞ്ഞ അഞ്ചു രൂപയുടെ നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. ചെമ്പും നിക്കലും ചേര്‍ന്ന പഴയ നാണയങ്ങള്‍ക്ക് 9.00 ഗ്രാമാണ് തൂക്കം. വലിയ തോതിലാണ് പഴയ അഞ്ചു രൂപ നാണയങ്ങള്‍ ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നത്. ഇവ ഉരുക്കി ബ്ലേഡാണ് ഉണ്ടാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു നാണയം ഉപയോഗിച്ച് ആറ് ബ്ലേഡ് വരെ നിര്‍മ്മിച്ചിരുന്നതായാണ് വിവരം. ഓരോ ബ്ലേഡും രണ്ടുരൂപയ്ക്കാണ് വിറ്റിരുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ വിവരം റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കനംകുറഞ്ഞ നാണയത്തിലേക്ക് റിസര്‍വ് ബാങ്ക് മാറിയത്. നിലവില്‍ കുറഞ്ഞ ചെലവിലാണ് അഞ്ചു രൂപ നാണയത്തിന്റെ നിര്‍മ്മാണം. ലോഹവുമായി കുറഞ്ഞ വിലയുള്ള മൂലകങ്ങള്‍ ചേര്‍ത്താണ് നിര്‍മ്മാണം. ഇതോടെ പുതിയ അഞ്ചു രൂപയുടെ നാണയം കടത്തിയാലും ആദായകരമായ രീതിയില്‍ ബ്ലേഡ് നിര്‍മ്മിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്. ഉരുക്കുമ്പോള്‍ പഴയ അഞ്ചു രൂപയുടെ നാണയത്തില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളുടെ മൂല്യം അഞ്ചു രൂപയ്ക്ക് മുകളിലായിരുന്നു. ഇതാണ് കള്ളക്കടത്തുകാര്‍ അവസരമായി കണ്ടിരുന്നത്. ഇത് തടയുന്നതിന് വേണ്ടിയാണ് പുതിയ അഞ്ചു രൂപയുടെ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്.

◾നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും. 'കമ്മട്ടിപ്പാടം'എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുറമുഖം'. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1950കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയില്‍, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും ഇടയില്‍, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് 'തുറമുഖം'. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്.

◾ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'മഹേഷും മാരുതിയും' മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു. മംമ്ത മോഹന്‍ദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് 'മഹേഷും മാരുതി'യും. ചിത്രം ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

◾ജനുവരി 12ന് നടന്ന ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി അവതരിപ്പിച്ച 5-ഡോര്‍ ജിംനിയും ഫ്രോങ്‌സും ഇതുവരെ 30,000ത്തിലധികം ബുക്കിംഗുകള്‍ നേടിയതായി കമ്പനി. മാരുതിയുടെ നെക്‌സ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ മുഖാന്തരമാണ് ജിംനിയും ഫ്രോങ്‌സും വില്‍ക്കുക. ജിംനിക്ക് 20,000 ഓര്‍ഡറുകള്‍ ലഭിച്ചപ്പോള്‍, ഫ്രോങ്‌സിന് ഇതുവരെ ലഭിച്ചത് 10,000 ഓര്‍ഡറുകളാണ്. രണ്ട് എസ്യുവികളുടെ വില പ്രഖ്യാപനവും, ഉപഭോക്തൃ ഡെലിവറിയും മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വകഭേദങ്ങളാണ് ഫ്രോങ്‌സിന് നല്‍കിയിരിക്കുന്നത്. ജിംനിയാവട്ടെ സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ ലഭ്യമാവും. വിലയുടെ കാര്യത്തില്‍, മാരുതി സുസുക്കി ജിംനി 9 ലക്ഷം മുതല്‍ 13 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയും, മാരുതി സുസുക്കി ഫ്രോങ്സിന് 6.50 ലക്ഷം മുതല്‍ 11 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെയും ആവാനാണ് സാധ്യത.

◾മുത്തശ്ശിക്കഥകളുടെ മാധുര്യമേറുന്ന സമാഹാരം. തന്റെ അരികെ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ആനന്ദ് , കൃഷ്ണ , രഘു , മീനു എന്നീ കുരുന്നുകള്‍ക്ക് മുന്നില്‍ കഥകളുടെ വിസ്മയലോകം മുത്തശ്ശി ഒരുക്കുന്നു. അതിലൂടെ അവരില്‍ രാജാക്കന്മാരുടെയും രാജകുമാരിമാരുടെയും നിധികളുടെയും വഞ്ചകരുടെയും ദൈവങ്ങളുടെയും മൃഗങ്ങളുടെയും അമ്പരിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ കഥകള്‍ നിറയുന്നു. കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും പകരുന്ന ഈ പുസ്തകത്തിന് അതിമനോഹരമായ ചിത്രങ്ങളും മാറ്റുകൂട്ടുന്നു. 'കഥ പറയാനൊരു മുത്തശ്ശി'. സുധ മൂര്‍ത്തി. ഡിസി ബുക്സ്. വില 237 രൂപ.

◾കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് പല ശാരീരിക- മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. 'ഈറ്റിങ് ഡിസോഡര്‍' എന്നുവിളിക്കുന്ന ഈ പ്രശ്നത്തിന് പിന്നില്‍ വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക ഇത്തരം മോശം ജീവിതരീതി തെരഞ്ഞെടുക്കാന്‍ കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നതും ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. എന്നാലിത് കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളെയും ശരീരത്തിന്റെ പല ഭാഗങ്ങളെ മോശമായി ബാധിക്കാം. ഈറ്റിങ് ഡിസോഡര്‍ മാനസികാരോഗ്യത്തെയും ബാധിക്കാം എന്നാണ് മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. കൃത്യ സമയത്ത് ക്യത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതിനായി വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കി മാനസിക സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനായുള്ള വഴികള്‍ സ്വീകരിക്കാം. ചിട്ടയില്ലാത്ത ഡയറ്റും ജീവിതരീതിയും എല്ലാം ദഹനപ്രക്രിയയെയും ബാധിക്കും. ഗ്യാസ്, വയര്‍ വീര്‍ത്തതുപോലെ തോന്നുക, വയറുവേദന, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ദഹനപ്രക്രിയ തകരാറിലാണെന്നതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ ടെന്‍ഷനോ വിഷമമോ വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കും. ഇതും ശരീരത്തിന് വിപരീത ഫലമുണ്ടാക്കും. ശരീരത്തില്‍ കൊഴുപ്പടിയാനും അമിത വണ്ണത്തിനും ഇത് കാരണമാകും.