ശബരിമലയിലെ നടവരവ് സ്വർണം സ്‌ട്രോങ് റൂമിലെത്തിക്കുന്നതിൽ വീഴ്ച, 180 പവൻ സ്വർണ്ണമെത്തിച്ചത് ഇന്നലെ

പത്തനംതിട്ട : ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം യഥാസമയം ദേവസ്വം ബോർഡിന്റെ ആറന്മുളയിലെ സ്‌ട്രോങ് റൂമിൽ എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ്‌ റൂമിലെത്തിക്കുന്നതാണ് രീതിയെന്നിരിക്കെയാണ് സമയത്തിൽ വീഴ്ചയുണ്ടായത്. 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ലഭിച്ചത്. സ്വർണ ഉരുപ്പടികൾ  ശബരിമലയിൽത്തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമെന്ന് തിരുവാഭരണം കമ്മിഷണർ അറിയിച്ചു.