ചടയമംഗലം - കഴിഞ്ഞ ജനുവരി 18 -ാം തീയതി വൈകിട്ട് 7 മണിയോടുകൂടി ഇടമുളയ്ക്കൽ വില്ലേജിൽ പെരിങ്ങല്ലൂർ എന്ന സ്ഥലത്ത് വീടിനു സമീപം വച്ച് പിതാവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്തു വന്നിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും പിതാവിനേയും തടഞ്ഞു നിർത്തി പെൺകുട്ടിയോട് അപമര്യാതയായി സംസാരിച്ചതിനെ തുടർന്ന് പിതാവ് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ മദ്യലഹരിയിൽ ആയിരുന്ന നാലു പ്രതികളും ചേർന്ന് പിതാവിനെ ദേഹോപദ്രവും ഏൽപ്പിക്കുകയും ഇതിൽ മനംനൊന്ത് പിതാവ് പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തു. സംഭവത്തിനുശേഷം നാലു പ്രതികളും ഒളിവിൽ പോവുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം ചടയമംഗലം പോലീസ് ഒന്നാംപ്രതി ആയൂർ അകമൺ എന്ന സ്ഥലത്ത് ഷംല മൻസിൽ സുലൈമാൻ മകൻ മുഹമ്മദ് ഫൈസൽ (42 വയസ്സ് ) രണ്ടാംപ്രതി മഞ്ഞപ്പാറ മലപ്പേരൂർ തെക്കേടത്ത് മേലതിൽ വീട്ടിൽ മോഹനൻ പിള്ള മകൻ മോനിഷ് മോഹൻ (29 വയസ്സ്) മൂന്നാം പ്രതി മഞ്ഞപ്പാറ മലപ്പേരൂർ തടത്തിൽ ചരിവിള വീട്ടിൽ ഷംസുദ്ദീൻ മകൻ നൗഫൽ (30 വയസ്സ് ) നാലാം പ്രതി ഉമ്മന്നൂർ വേങ്ങൂർ രേഷ്മ ഭവനിൽ താമസിക്കുന്ന ഇടുക്കി പുഷ്പഗിരി വള്ളിക്കാട്ടിൽ വീട്ടിൽ ഷാജി മകൻ ആൻസൺ വി വർഗീസ് (28 വയസ്സ്) എന്നിവരെ പ്രതിയായി ചേർത്ത് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന് പോലീസ് പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ ഐപിഎസ്സിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി. ജി. ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ ചടയമംഗലം പോലീസ് ഇൻസ്പെക്ടർ ജി. സുനിൽ, സബ്ഇൻസ്പെക്ടർമാരായ മോനിഷ് , മനോജ് എഫ്. ആർ, സി. പി. ഒ. സനൽ എന്നിവ അടങ്ങിയ സംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.