അയിരൂർ പോലീസിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതി കല്ലമ്പലം സ്വദേശി സുമീഷ് പോലീസിനെ സ്വാധീനിച്ചു കേസ് അന്വേഷണം അട്ടിമറിക്കുമെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല എന്ന നിയമ വ്യവസ്ഥ ലംഘിച്ചു കൊണ്ട് കുട്ടിയുടെ സഹപാഠികളോടും ബന്ധുക്കളോടും പീഡന വിവരങ്ങൾ പങ്കുവച്ചുവെന്നുള്ള ഗുരുതര ആരോപണങ്ങളാണ് അതിജീവിതയുടെ കുടുംബം ഉന്നയിക്കുന്നത് .
ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പലരോടും പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അനാവശ്യങ്ങൾ പറഞ്ഞു നടക്കുന്നത് ബോധ്യപ്പെട്ട കുടുംബം അയിരൂർ പോലീസിൽ പരാതി നൽകിയെങ്കിലും നാളിതുവരെ സംഭവത്തിൽ നടപടി സ്വീകരിക്കുവാൻ പോലീസ് തയ്യാറായിട്ടില്ല. തുടർന്നാണ് മുഖ്യമന്ത്രിക്കും വർക്കല ഡി വൈ എസ് പി ക്കും പരാതി നൽകിയത് .
കുട്ടിയുടെ പെരുമാറ്റത്തിൽ സാരമായ വ്യത്യാസം കണ്ടതിനെ തുടർന്ന് സ്കൂൾ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു . തുടർന്ന് നടത്തിയ കൗണ്സിലിങ്ങിൽ തന്നെ ശാരീരികമായി പ്രതിയായ സുമീഷ് ഉപദ്രവിച്ചു എന്ന് മൊഴി നൽകുകയും ചെയ്തിരുന്നു. പീഡന വിവരം അമ്മയോട് പറയരുത് എന്ന് പ്രതി കുട്ടിയെ വിലക്കുകയും ചെയ്തിരുന്നു. തുടർന്ന് മറ്റൊരു ദിവസം ഊഞ്ഞാലിൽ നിന്ന് ആടുകയായിരുന്ന തന്നെ പിറകിൽ നിന്നെത്തി ചവിട്ടി ഇടുകയും , തന്റെ നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു എന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്.
ചൈൽഡ് ലൈനിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ 16 ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുക്കുകയും സുമീഷ് നെ റിമാൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഡിസംബർ മാസം തന്നെ ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു.
പോക്സോ കേസിൽ പ്രതിയായ സുമീഷിന്റെ അറസ്റ്റ് വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ പോലീസ് തയാറായിരുന്നില്ല.
പ്രതി സാമ്പത്തികമായി പോലീസിനെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും എന്നും കുട്ടിയെ അപകീർത്തിപ്പെടുത്തി എന്ന പരാതിയിൽ നടപടി എടുക്കുന്നില്ല എന്നും കുടുംബം ആരോപിക്കുന്നു. പോലീസ് അന്വേഷണത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടത് കൊണ്ട് തന്നെ ക്രൈം ബ്രാഞ്ച് പോലുള്ള ഒരു ഏജൻസി അന്വേഷണം നടത്തണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിയുടെ മാതാവും മാതൃമാതാവും നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
വർക്കല ഡി വൈ എസ് പി ക്ക് അപകീർത്തിപ്പെടുത്തുന്ന വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയപ്പോൾ ലഭിച്ച രസീതിൽ പോലും പരാതിക്കാരിയുടെ മകളോട് മോശമായി പെരുമാറിയത് സംബന്ധിച്ച് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ദിവസേന ലഭിക്കുന്ന നിരവധി പരാതികളിൽ ഒന്നായി അലംഭാവത്തോടെയാണ് പോലീസ് സംഭവത്തെ നോക്കിക്കാണുന്നത് എന്നാണ് കുട്ടിയുടെ കുടുബം പറയുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ രണ്ട് പേർ വീട്ടിൽ എത്തി തങ്ങളുടെ മൊഴി രേഖപ്പെടുത്തി എന്ന് അതിജീവിതയുടെ മാതൃമാതാവ് പറയുന്നുണ്ട്.