ന്യൂഡൽഹി: ക്ഷേത്രഭരണം വിശ്വാസികൾക്ക് നൽകിക്കൂടെയെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച സർക്കാർ നടപടി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിൻ്റെ നിരീക്ഷണം. സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും ആന്ധ്ര സർക്കാരിനോട് കോടതി ചോദിച്ചു.
തമിഴ്നാട്ടിലുള്ള അഹോബിലം മഠത്തിന്‍റെ ക്ഷേത്രം ആന്ധ്രയിലാണ്. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് ഭരണം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രയിലുമായതിനാൽ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്‍റെ അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.