ട്രാഫിക് നിയമലംഘനം എവിടെക്കണ്ടാലും കേസെടുക്കാം, അതിർത്തിയും അധികാരപരിധിയും നോക്കേണ്ട, ഉത്തരവുടൻ

സ്വന്തം അധികാരപരിധിയിൽ അല്ലെങ്കിൽപ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് ആർ.ടി.ഒ., ആർ.ടി.ഒ. എന്നീ തസ്തികകളിലുള്ളവർക്കാണ് കേസെടുക്കാനുള്ള അധികാരം. ഇത് നടപ്പാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗതനിയമലംഘനങ്ങൾ കണ്ടാൽ കേസെടുക്കാനാകും. എന്നാൽ അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താൻ ഇവർക്ക് കഴിയില്ല.
ഉദാഹരണത്തിന് കൊല്ലത്ത് ഹെൽമെറ്റ് ഇല്ലാതെ പോകുന്ന യാത്രക്കാരനെതിരേ അതുവഴി യാത്ര ചെയ്യുന്ന കോഴിക്കോട്ടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കേസെടുക്കാനാകും. ഇരുചക്രവാഹനത്തിൽ രണ്ടുപേരിലധികം യാത്ര ചെയ്യുക, രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്, ട്രാഫിക് സിഗ്നൽ ലംഘിച്ച് യാത്ര ചെയ്യുക, നിശ്ചിതരീതിയിലല്ലാത്ത നമ്പർ പ്ലേറ്റ് വെക്കുക തുടങ്ങിയ കുറ്റങ്ങൾക്കൊക്കെ കേസെടുക്കാം.
ഉദ്യോഗസ്ഥൻ മൊബൈൽ ഫോണിൽ ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓൺലൈനിൽ കേസ് ചാർജ് ചെയ്യുകയാണ് ചെയ്യുക. ഇതിന്റെ സന്ദേശം വാഹന ഉടമയ്ക്ക് ഉടൻതന്നെ എസ്.എം.എസ്. ആയി ലഭിക്കും. പിഴ ഓൺലൈനിൽ അടയ്ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് ഓർമപ്പെടുത്തൽ സന്ദേശംകൂടി അയയ്ക്കും. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് പോകും. പിന്നീട് ഓൺലൈനിൽ അടയ്ക്കാൻ കഴിയില്ല. നിർദേശം നടപ്പാക്കുന്നതിലെ പ്രശ്നം പല വാഹനഉടമകളും നൽകിയിട്ടുള്ള ഫോൺ നമ്പറുകൾ കൃത്യമായിരിക്കില്ല എന്നതാണ്.