ബസില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ്

സംസ്ഥാനത്തെ ബസ് യാത്രക്കാരുടെ എണ്ണം പത്തുവര്‍ഷത്തിനിടെ പകുതിയിലും കുറവായി. 2013 ല്‍ 1.2 കോടി യാത്രക്കാരാണ് ബസുകളെ ആശ്രയിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് 64 ലക്ഷത്തിനടുത്തേക്കെത്തി.

കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും ദിവസം 68 ലക്ഷത്തോളം യാത്രക്കാരെയെങ്കിലും നഷ്ടമായിട്ടുണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. കൊവിഡ് കാലത്ത് സമ്പര്‍ക്കം ഒഴിവാക്കാനായാണ് പലരും ബസ് യാത്ര ഒഴിവാക്കി സ്വന്തം വാഹനങ്ങളിലേക്ക് കടന്നത്. തുടര്‍ന്ന് ബസ് സര്‍വീസുകള്‍ കുറയുകയും യാത്രക്കാര്‍ക്ക് ആവശ്യമായ സമയത്ത് ബസ് ലഭിക്കാതെ ഇരിക്കുകയും ചെയ്തപ്പോള്‍ ആളുകള്‍ സ്വന്തം വാഹനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങി.ഒന്നിലധികം ബസില്‍ യാത്ര ചെയ്യേണ്ടാതായി വന്നതിനാല്‍ സമയ നഷ്ടം ഒഴിവാക്കാനായും ഏറെ പേര്‍ ബസ് യാത്ര ഒഴിവാക്കുകയായിരുന്നു. ഒരു ബസ് സര്‍വീസ് ഒരു റൂട്ടില്‍ ഇല്ലാതാവുമ്പോള്‍ ആ ബസില്‍ യാത്ര ചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറുന്നെന്നാണ് കണക്ക് 550 പേരുടെ യാത്രാസൗകര്യമെങ്കിലും ഒരു ബസ് നിലക്കുമ്പോള്‍ ഇല്ലാതാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.

പെര്‍മിറ്റുണ്ടായിരുന്നത് 27,725 സ്വകാര്യബസ്. സര്‍വീസ് നടത്തിയത് 19,000. കെഎസ്ആര്‍ടിസി 5500. ആകെ 33,225. സ്വകാര്യ ബസ് യാത്രക്കാര്‍ 1.04 കോടി, കെഎസ്ആര്‍ടിസി 28 ലക്ഷം എന്നിങ്ങനെയായിരുന്നു 2013 ലെ ബസ് യാത്രക്കാരുടെ നിരക്ക്.

2023 ല്‍ സ്വകാര്യ ബസ് 7300. കെഎസ്ആര്‍ടിസി 4200. ആകെ 11,500. സ്വകാര്യബസ് യാത്രക്കാര്‍ 40 ലക്ഷം, കെഎസ്ആര്‍ടിസി 24 ലക്ഷം എന്നിങ്ങനെയായിരുന്നു ബസ് യാത്രക്കാരുടെ നിരക്ക്.