സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം; ബീഹാറിനെ തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളിന്

കോഴിക്കോട്: 76-ാമത സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ഒന്നിനെതിരെ നാല് ഗോളിന് ബീഹാറിനെ തോല്‍പ്പിച്ചു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിജോ ഗില്‍ബെര്‍ട്ടിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. വൈശാഖ് മോഹന്‍, അബ്ദുള്‍ റഹീം എന്നിവരാണ് കേരളത്തിന്റെ മറ്റുഗോളുകള്‍ നേടിയത്. മുന്ന മന്‍ദിയുടെ വകയായിരുന്നു ബീഹാറിന്റെ ആശ്വാസഗോള്‍. കേരളത്തിന്റെ രണ്ടാം മത്സരമായിരുന്നിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിനും കേരളം തോല്‍പ്പിച്ചിരുന്നു. ജയത്തോടെ കേരളത്തിന് രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റായി. ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം.ബീഹാറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ 24-ാം മിനില്‍ നിജോയിലൂടെ കേരളം അക്കൗണ്ട് തുറന്നു. നാല് മിനിറ്റിനിടെ ണ്ടാം ഗോളും നിജോ നേടി. രണ്ട് ഗോള്‍ വീണതോടെ ബിഹാര്‍ മടങ്ങിവരവിന് ശ്രമിച്ചെങ്കിലും ആദ്യ പകുതി 2-0 യ്ക്ക് അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ സൃഷ്്ടിച്ചു. 70-ാം മിനിറ്റില്‍ ബീഹാര്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. മന്‍ദിയാണ് ഗോള്‍ നേടിയത്. എന്നാല്‍ നിലവിലെ ചാംപ്യന്മാര്‍ പിന്നോട്ട് പോയില്ല. 81-ാം മിനിറ്റില്‍ മൂന്നാം ഗോളും 85-ാം മിനിറ്റില്‍ നാലാം ഗോളും കേരളം നേടി. മത്സരം അവസാനിക്കുന്നത് വരെ കേരളം ബീഹാറിന്റെ മുന്നേറ്റങ്ങളെയെല്ലാം തകര്‍ത്തു.