ഊരൂട്ടമ്പലത്തെ കൊലപാതകം: മരിച്ച വിദ്യയുടെയും മകളുടെയും മൃതദേഹത്തിന്റെ ഫോട്ടോ സഹോദരി തിരിച്ചറിഞ്ഞു

തിരുവനന്തപുരം : ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ മരിച്ച വിദ്യയുടെയും മകൾ ഗൌരിയുടെയും മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് സഹോദരി ശരണ്യ തിരിച്ചറിഞ്ഞു. 2011 ഓഗസ്റ്റ് 19ന് ഓഗസ്റ്റ് 23നുമായാണ് വിദ്യയുടെയും കുഞ്ഞിന്റെയും മൃതദേഹം കുളച്ചലിൽ നിന്ന് കണ്ടെത്തിയത്. അജ്ഞാത മൃതദേഹമായി കണ്ടു രണ്ടു മൃതദേഹങ്ങളും തമിഴ്നാട് പൊലീസ് സംസ്കരിച്ചിരുന്നു. എന്നാൽ സംസ്കരിച്ചെങ്കിലും എടുത്തുവെച്ച ഡിഎൻഎ വഴി പരിശോധന നടത്തും.ഇരുവരെയും കൊലപ്പെടുത്തിയെന്ന് വിദ്യയുടെ പങ്കാളിയായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചു. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി. ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 11 വര്‍ഷം മുമ്പ് വിദ്യയെയും മകള്‍ ഗൗരിയെയും പങ്കാളി മാഹിന്‍കണ്ണ് കൂട്ടിക്കൊണ്ടുപോയ ശേഷം കാണാതായ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. 2011 ആഗസ്ത് 18 നാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്.