മക്കൾ ഉപേക്ഷിച്ച മാതാവ് ഇനി സ്നേഹാശ്രമത്തിന്റെ തണലിൽ .

കല്ലമ്പലം: കൂലിപ്പണി ചെയ്ത് വളർത്തിയ മൂന്ന് മക്കളും പറക്ക മുറ്റിയപ്പോൾ നാവായിക്കുളം വെട്ടിയറ പുന്നമൂട് ആലുംമൂട്ടിൽ ശ്രീമതിഅമ്മ. ഏറെ സന്തോഷിച്ചു. ഭർത്താവ് 22വർഷം മുമ്പ് മരിച്ചിട്ടും മക്കൾക്ക്‌ വേണ്ടി മാത്രം ജീവിച്ചു. വിവാഹം കഴിഞ്ഞതോടെ മക്കൾ ഓരോരുത്തരായി തന്നെ ഉപേക്ഷിച്ചുപോയപ്പോൾ ആ മാതൃ ഹൃദയം തേങ്ങി. വിധവയും ഏകയുമായ അമ്മയ്ക്ക് വെട്ടിയറ വുഡ് ലാൻഡിലെ ഷിബിലിയായിരുന്നു ഏക ആശ്രയം. രോഗിയായ ശ്രീമതിഅമ്മയുടെ അവസ്ഥ മനസിലാക്കിയ നാവായിക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബേബി രവീന്ദ്രന്റെയും, വൈസ് പ്രസിഡന്റ് സാബുവിന്റെയും അഭ്യർഥന പ്രകാരം ശ്രീമതിയുടെ സംരക്ഷണം വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമം ഏറ്റെടുത്തു.ഇനി ഈ അമ്മ മക്കളുടെ ഓർമയിൽ സ്നേഹാശ്രമത്തിന്റെ തണലിൽ ജീവിക്കും. കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എ.ജെ ജിഹാദ്, നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ഫസൽ, അരുൺ കുമാർ എന്നിവരാണ് ശ്രീമതിയെ സ്നേഹാശ്രമത്തിലെത്തിച്ചത്. കരുണയും കാരുണ്യവുമായി സ്നേഹാശ്രമത്തിലെ അമ്മമാർ ശ്രീമതിയെ പൊന്നാട ചാർത്തി സ്വീകരിച്ചു.സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പദ്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, ചെയർമാൻ പി.എം രാധാകൃഷ്ണൻ, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ കെ.എം രാജേന്ദ്രകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഫോട്ടോ: നാവായിക്കുളം വെട്ടിയറ പുന്നമൂട് ആലുംമൂട്ടിൽ ശ്രീമതി അമ്മയെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ഏറ്റെടുത്തപ്പോൾ..!