എറണാകുളം അയ്യമ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളില്‍ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ എവിടെ വച്ചാണ് പിരിഞ്ഞത് എന്നതില്‍ വ്യക്തതയില്ല. അക്ഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. സഹോദരന് പതിമൂന്ന് വയസ്സും സഹോദരിക്ക് പതിനഞ്ച് വയസ്സുമാണ്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട തിരുവനന്തപുരം പാലോട് സ്വദേശിയായ യുവാവിനൊപ്പമാണ് പെണ്‍കുട്ടിയെ ഇന്ന് പൊലീസ് പിടികൂടിയത്. ട്രെയിനില്‍ മറ്റൊരു സ്ഥലത്തേക്ക് പോകാനായി കയറിയിരിക്കുമ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മുനമ്പം പൊലീസ് എറണാകുളത്തേക്കു കൊണ്ടുപോകും. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
തൃശൂർ ചേർപ്പിൽ പിതാവിന്റെ വീട്ടിൽ നിന്നു പഠിക്കുന്ന കുട്ടികൾ ചൊവ്വാഴ്ച, സ്വന്തം വീട്ടിൽ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്. വൈകിയും വീട്ടിൽ എത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച, എറണാകുളത്തുണ്ടായിരുന്നതായി കണ്ടെത്തി. പിന്നീട് ബുധനാഴ്ച പുലർച്ചെ 4.30നു വർക്കലയിൽ എത്തിയതായി കണ്ടെങ്കിലും ഫോൺ ഓഫായതോടെ പൊലീസിനു വിവരം ലഭിക്കാതായി. തുടർന്ന് തിരുവനന്തപുരത്തു റേഞ്ച് കണ്ടതോടെ അന്വേഷണം ഊർജിതമാക്കുകയായിരുന്നു