കല്ലറ ഭരതന്നൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലറ ഭരതന്നൂരിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ മുകേഷ് ലാൽ, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ഭരതന്നൂർ അംബേദ്കർ കോളനിയിൽ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പൊലീസിനെ ആക്രമിച്ചത്.അടിപിടി നടക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴായിരുന്നു അതിക്രമം. ഇരുവരേയും പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദ്ദനമേറ്റത്. പൊലീസുകാരുടെ യൂണിഫോം പ്രതികൾ വലിച്ചുകീറി. പ്രതികളെ പൊലീസുകാര്‍ തന്നെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. മുകേഷ് ലാലും രാജേഷും പോക്സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസമുണ്ടാക്കൽ, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.