ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ല്‍ സെപ്തംമ്പർ ഇരുപത് മലയാള മാസം കന്നി അഞ്ചിന് ശിവഗിരിയില്‍ വച്ചാണ് ഗുരു സമാധിയടഞ്ഞത്.ആയതിനാൽ സമാധി ദിനം ആചരിക്കുന്നത് കന്നി അഞ്ചിനാണ്.

ഗുരുവിന്റെ പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു ഇന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.

പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്.

സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.

തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.

ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്‌ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. തന്റെ ജീവിതം കൊണ്ട് മഹാ വിപ്ലവം തീര്‍ത്ത ആ മഹത് വ്യക്തിത്വത്തെ ഓര്‍മ്മിക്കുന്നതാവട്ടെ ഇന്നത്തെ ദിനം.

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ഗാനരചയിതാവ്എംഎം പുരവൂർ എഴുതി.1974-മുതൽ പ്രസിദ്ധകാഥികൻ മണമ്പൂർഡി. രാധാകൃഷ്ണനും സംഘവുംകഥാപ്രസംഗ വേദികളിലവതരിപ്പിച്ചിരുന്ന
ഈ സംഘഗാനം സംഗീതം നൽകിയത് ശ്രീ. പൂജപ്പുര മാധവനാണ്.ഗാനം ചുവടെ
ചേർക്കുന്നു.

           ശ്രീനാരായണ തേജസ്സേ
           ====================
     പാരിടമാകെ വെളിച്ചം വീശിയ
     ശ്രീനാരായണ തേജസ്സേ
     മാമലനാടിൻ മണ്ണിലുദിച്ച
     വിഭാത മനോഹര ജ്യോതിസ്സേ
                                         (പാരിടാമകെ )
     ഒരൊറ്റജാതി മതം മന്ത്രം
     ഓർമ്മയുണർത്തിയ ഗുരുദേവാ
     സൗഹൃദഗീതവുമായ് ഞങ്ങൾ
     സത്യം തേടി വരുന്നിവിടെ
                                          (പാരിടമാകെ)
     മതമേതെന്നൊരു ചിന്തയതില്ല
     ജാതിപ്പോരുമതിനിമേലില്ല
     മാനവരൊന്നാണെന്ന മഹോന്നത
     മന്ത്രം കൊണ്ടു മനസ്സു നിറക്കാം
                                           (പാരിടമാകെ)
     ഗുരു അരുൾചെയ്തവിശാല വിശുദ്ധ
     വിചാരധാരകളൂഴിയിലാകെ
     പടരും പടരണമതിനായ് നമ്മൾ
     പടയണിയായ് മുന്നേറണമെങ്ങും 
                                           (പാരിടമാകെ)
     ****************************************