ലോകായുക്ത നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. നായനാർ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ ഭേദഗതി 23 വർഷത്തിനു ശേഷമാണ്. ബില്ലിന്റെ വോട്ടെടുപ്പിന് മുൻപ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ഇതിന് കൂട്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയിൽ മാറ്റം വരുത്തി. ബിൽ അവതരിപ്പിക്കുന്നതും ചട്ടംവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. 

സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമാണു ബിൽ സഭയിൽ മടങ്ങിയെത്തിയത്. ലോകായുക്തയുടെ വിധികൾ ‍അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകൾ. 

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാൽ അതിൽ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവിൽ തീരുമാനമെടുക്കുന്നതില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കും. മന്ത്രിമാർക്കെതിരെ പരാമർശം ഉണ്ടായാൽ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും.  

എന്നാൽ ഗവർണറുടെ അംഗീകാരമാണു നിർണായകമാകുന്നത്. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ബില്ലുകൾ ഒപ്പിടുന്നതു ഗവർണർക്കു നീട്ടിക്കൊണ്ടുപോകാം.