*കര്‍ക്കടക വാവുബലി---ബലിതര്‍പ്പണത്തിന് വിപുലമായ സജ്ജീകരണങ്ങളൊരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് *

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീ‍ഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവുബലിയോടനുബന്ധിച്ച്
ബലിതര്‍പ്പണത്തിന് വിപുലമായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉന്നതലയോഗത്തില്‍ തീരുമാനമായി.ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേവസ്വം ഉന്നത ഉദ്ദ്യോഗസ്ഥരുടെ യോഗത്തിലാണ് ബലിതര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചത്.ദേവസ്വം ബോര്‍ഡിന്‍റെ കീ‍ഴിലുള്ള തിരുവല്ലം,വര്‍ക്കല,ശംഖുംമുഖം,അരുവിക്കര,ആലുവശിവക്ഷേത്ര മണപ്പുറം,തിരുമുല്ലാവാരം എന്നിവിടങ്ങളിലും നെയ്യാറ്റിന്‍കര ഗ്രൂപ്പിലെ വിവിധക്ഷേത്രങ്ങളിലും  വാവുബലിക്ക് പിതൃതര്‍പ്പണം നടത്താന്‍ മുന്‍കാലങ്ങളിലെപ്പോലെ എല്ലാ സൗകര്യങ്ങളും ഒരുക്കും.തിരുവല്ലം ക്ഷേത്രത്തില്‍ സ്ഥിരമായി ഉള്ള ബലിത്തറകള്‍ക്ക് പുറമെ 9 താല്‍ക്കാലിക ബലിപ്പുരകള്‍ സ്ഥാപിക്കും.വര്‍ക്കല പാപനാശം,തിരുമുല്ലാവാരം ക്ഷേത്രം,ആലുവ മണപ്പുറം എന്നിവിടങ്ങളിലും താല്‍ക്കാലിക ബലിഷെഡുകള്‍ നിര്‍മ്മിച്ച് കൂടുതല്‍ ആളുകള്‍ക്ക് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കും.കൊട്ടാരക്കര,മാവേലിക്കര,കരുനാഗപ്പള്ളി,വൈക്കം.കൊല്ലം എന്നീ ദേവസ്വം ഗ്രൂപ്പുകളിലെ ക്ഷേത്രങ്ങളിലും മുന്‍കാലത്തെപ്പോലെ ബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും.ക്ഷേത്രകുളങ്ങളും പു‍ഴക്കടവുകളും ഉള്ള ദേവസ്വം ബോര്‍ഡിന്‍റെ മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാവും.ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പുരോഹിതന്‍മാരെ ബോര്‍ഡ് നിയമിക്കും.ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ തിലഹോമം നടത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ ആളുകള്‍ ബലിതര്‍പ്പണത്തിന് എത്തുന്ന ദേവസ്വം ഗ്രൂപ്പുകളിലെ  ക്ഷേത്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍മാരെ സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി കൂടുതല്‍ ദേവസ്വം ജീവനക്കാരെയും ഗാര്‍ഡുമാരെയും താല്‍ക്കാലിക ജീവനക്കാരെയും നിയോഗിക്കും.ബലിക്കടവുകളില്‍ ഷവറുകള്‍ സ്ഥാപിക്കും.ബലിയിടാന്‍ എത്തുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജൂലയ് 28 ന് പുലര്‍ച്ചെ 2മണിമുതല്‍ കര്‍ക്കടക വാവുബലിതര്‍പ്പണം ആരംഭിക്കും.ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ഗായത്രീദേവി,ചീഫ് എഞ്ചീനിയര്‍ അജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുനില്‍ അരുമാനൂര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍