മാസ്‌ക് നിർബന്ധമാക്കിയത് കർശനമായി നടപ്പാക്കാൻ എസ് പിമാർക്ക് നിർദേശം, പിഴയിടാക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം നൽകി.പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് നിര്‍ദേശം നല്‍കിയത്.

നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 2500ന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഒരു ഘട്ടത്തില്‍ നാലായിരം കടക്കുന്ന അവസ്ഥ ഉണ്ടായി. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികള്‍. ഈ രണ്ടു സ്ഥലങ്ങളില്‍ പ്രതിദിനം ശരാശരി ആയിരം പേര്‍ക്കാണ് രോഗം പിടിപെടുന്നത്. ഈ പശ്ചാത്തലത്തിലാണ് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കിയത്.

പൊതുസ്ഥലങ്ങള്‍, യാത്രാവേള, യോഗങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് എഡിജിപി എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി കടുപ്പിക്കാന്‍ എഡിജിപി തീരുമാനിച്ചത്.