കല്ലിടലിനെതിരെ ധര്‍മ്മടത്തും പ്രതിഷേധം, എൻജിനീയറെ കൈയേറ്റം ചെയ്തെന്ന് പരാതി, മുഴപ്പിലങ്ങാടും സംഘർഷം

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിനെതിരെ ധര്‍മ്മടത്തും പ്രതിഷേധം.പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിഷേധം വകവെക്കാതെ കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ, കെ റെയില്‍ എഞ്ചിനീയര്‍ അരുണിന് നേരെ കയ്യേറ്റമുണ്ടായതായി പരാതി ഉയർന്നു.

കെ റെയില്‍ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റിയെന്ന് പ്രതിഷേധക്കാരും ആരോപിച്ചു. കല്ലിടാന്‍ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. കെ റെയില്‍ എഞ്ചിനീയറെ കയ്യേറ്റം ചെയ്തതായുള്ള പരാതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ അസഭ്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധിക്കുന്ന നാട്ടുകാരെ അറസ്റ്റുചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. പ്രതിഷേധിച്ച നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥര്‍ രണ്ടു വീടുകളില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ സ്ഥാപിച്ചു. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ ഏതാനും കല്ലുകള്‍ പിഴുതുമാറ്റുകയും ചെയ്തു.