കേന്ദ്ര ബജറ്റ്:വില കൂടുന്നവയും വില കുറയുന്നവയും

ന്യൂഡൽഹി∙ രാജ്യത്ത് ഇമിറ്റേഷൻ ആഭരണങ്ങൾ, സോഡിയം സയനൈഡ്, കുടകൾ എന്നിവയ്ക്കു വില കൂടും. ഇറക്കുമതി ചെയ്യുന്ന നിർമാണ വസ്തുക്കൾക്കും വില വർധിക്കും. വജ്രം, രത്നം എന്നിവയുടെ വില കുറയും. 

മൊബൈൽ ഫോൺ, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ എന്നിവയുടേയും വില കുറയും. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. പ്രതിരോധ ബജറ്റിന്റെ  68 ശതമാനം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കു വേണ്ടി മാറ്റിവയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

അതേ സമയം ഒക്ടോബര്‍ മാസം മുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടു രൂപ അധിക എക്‌സൈസ് തീരുവയായി ചുമത്താന്‍ ബജറ്റ് നിര്‍ദേശം.

ബ്ലെന്‍ഡ് ചെയ്യാത്ത പെട്രോളിനും ഡീസലിനുമാണ് ഇത് ബാധകമാകുക.പരിസ്ഥിത സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പലയിടത്തും എഥനോള്‍ ചേര്‍ത്ത ഇന്ധനം വില്‍ക്കുന്നുണ്ട്. ഇത് കൂടുതല്‍ സാര്‍വ്വത്രികമാക്കുന്നതിന്റെ ഭാഗമായാണ് ബ്ലെന്‍ഡ് ചെയ്യാത്ത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ നിര്‍ദേശിച്ചത്.

ബ്ലെന്‍ഡ് ചെയ്യാത്ത ഇന്ധനം ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ കാരണമാകുന്നതായി ബജറ്റ് വിലയിരുത്തുന്നു. ഇതിന് പുറമേ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൂടിയാണ് ബ്ലെന്‍ഡ് ചെയ്യാത്ത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശിക്കുന്നത്.

ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കും. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്‌മെന്റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.

വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന്് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശം. വെര്‍ച്വല്‍ കറന്‍സ് അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തും. സഹകരണ സംഘങ്ങള്‍ക്ക് ആശ്വാസം നല്‍കി സര്‍ചാര്‍ജ് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.