രാജ്യത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു,ഇന്ന് 871 മരണം,2.35 ലക്ഷം പേർക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു. മൂന്നാം തരംഗം ആരംഭിച്ച ശേഷം ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നാണ് 871. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ എന്നാല്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ട്.

2,35,532 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ‌ര്‍ട്ട് ചെയ്‌തത്.

രോഗമുക്തി നേടിയവരുടെ എണ്ണത്തിലും പുരോഗതിയുണ്ട്. 3,35,939 ആണത്. ആക്‌ടീവ് കേസുകളുടെ കണക്ക് 20.04 ലക്ഷമായി കുറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കൊവി‌ഡ് ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സ്ഥിതിയുണ്ട്. ഏറ്റവുമധികം ആക്‌ടീവ് കേസുകളുള‌ള സംസ്ഥാനം കേരളമാണ്. 3,34,162 കേസുകള്‍. കര്‍ണാടകയും മഹാരാഷ്‌ട്രയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള‌ളത്. കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുമ്ബോള്‍ കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും കേസുകള്‍ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17.59 ലക്ഷം ടെസ്‌റ്റുകള്‍ രാജ്യത്ത് നടത്തി. ആകെ ടെസ്‌റ്റുകള്‍ 72.57 ആയി.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കൊവിഡ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. ബീഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുമായാണ് ഇന്ന് ചര്‍ച്ച.