വിദ്യാര്‍ഥിയെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ചു പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: അമ്പൂരിയില്‍ മദ്യപസംഘം പ്ലസ്വണ്‍ വിദ്യാര്‍ഥിയെ നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ബന്ധുവീട്ടില്‍നിന്ന് ആറ്റില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ഥിക്കാണ് ദാരുണാനുഭവം ഉണ്ടായത്. മൂന്നുമണിക്കൂറോളം നഗ്‌നനാക്കി കെട്ടിയിടുകയും വായില്‍ മദ്യം ഒഴിച്ചു നല്‍കുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥി നല്‍കിയ പരാതി.

മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. മദ്യം പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുകയും, ആരോടെങ്കിലും പറഞ്ഞാല്‍ സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാര്‍ഥി പറയുന്നു. പതിനഞ്ചോളം ആളുകള്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി വിദ്യാര്‍ഥി പറയുന്നു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ആറ്റിലെ വെള്ളമാണ് നല്‍കിയത്. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. കുഴിച്ചിടാനായി തൂമ്പയുമായി വരാന്‍ ഒരാളോട് ആവശ്യപ്പെട്ടെന്നും അതിനിടെ അതുവഴി വന്ന പരിചയക്കാരന്‍ ഇടപെട്ടാണ് മോചിപ്പിച്ചതെന്നും വിദ്യാര്‍ഥി പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നഗ്‌നനാക്കി മര്‍ദിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് പൊലീസ് പറഞ്ഞു. മര്‍ദനമേറ്റയാള്‍ക്ക് 18 വയസ്സം മൂന്നുമാസവുമാണ് പ്രായം. അമ്മയുടെ പരാതിയില്‍ അടി കിട്ടി എന്നു മാത്രമാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ പറയുന്നകാര്യമൊന്നും എഴുതി നല്‍കിയ പരാതിയില്‍ ഇല്ലായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.അതിനിടെ, സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. അക്രമത്തിന് ഇരയായ കുട്ടിയെ അധിക്ഷേപിക്കാനും മോശക്കാരനുമായി ചിത്രീകരിക്കാനുമാണ് പൊലീസ് ശ്രമിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. അക്രമം നടന്നതിനു പിന്നാലെ സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയെങ്കിലും രണ്ട് ദിവസത്തിനു ശേഷമാണ് കാര്യങ്ങള്‍ തിരക്കി സ്റ്റേഷനില്‍നിന്ന് വിളിച്ചതെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. മര്‍ദനത്തിനു പിന്നാലെ അവശനിലയിലായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ഥിയുടെ മൊഴിയെടുക്കാനോ തുടര്‍നടപടികള്‍ക്കോ പൊലീസ് തയാറായില്ലെന്നും അമ്മ ആരോപിക്കുന്നു.