നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി പരാതി.

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ചതായി പരാതി. വിതുര ശിവൻകോവിൽ ജങ്ഷനിൽ മൻസഹൗസിൽ മൻസാദ്- ഫാത്തിമ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഡോക്ടറുടെ നിർദേശപ്രകാരം ഫാത്തിമയെ രാവിലെ 11.30-ഓടെ പ്രസവമുറിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.എന്നാൽ, ആശുപത്രിക്കു സമീപം മുറിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർ അവിടെയായിരുന്നുവെന്നും രാത്രി 8.30-നാണ് പ്രസവമുറിയിലെത്തിയതെന്നുമാണ് ആരോപണം.ഡോക്ടറെത്തിയപ്പോഴേക്കും ഫാത്തിമ സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നൽകിയിരുന്നു. ഇതേ ഡോക്ടർ സ്വകാര്യം പ്രാക്ടീസ് നടത്തുന്നയിടത്താണ് ഫാത്തിമ ഗർഭിണിയായതു മുതൽ   എത്തിയിരുന്നതെന്ന് ഭർത്താവ് മൻസാദ് പറഞ്ഞു. എന്നാൽ, പ്രസവമുറിയിൽ കൃത്യമായ പരിചരണം ലഭിക്കാത്തതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.