തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു, ധനകാര്യ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. നിലവിലുള്ള കെഎസ്ആര്‍ടിസിയുടെ അധിക ചെലവ് കുറച്ചുകൊണ്ട് വരുമാനം വര്‍ധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സര്‍ക്കാര്‍ ശമ്പളപരിഷ്ക്കരണം നടപ്പിലാക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇക്കാര്യം ജീവനക്കാരുമായി ചര്‍ച്ചചെയ്ത് ധാരണയിലെത്താന്‍ സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസിനെ ചുമതലപ്പെടുത്തി.
കെഎസ്ആര്‍ടിസിക്ക് പുതുതായി 700 സിഎന്‍ജി ബസുകള്‍ കിഫ്ബി മുഖാന്തിരം വാങ്ങിക്കാനുള്ള സാധ്യതകള്‍ പരിഗണിക്കാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. താല്‍പ്പര്യമുള്ള ജീവനക്കാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ 50 ശതമാനം ശമ്പളം കൊടുത്ത് കൊണ്ട് പെന്‍ഷന്‍ മുതലായ മറ്റ് ആനുകൂല്യങ്ങളില്‍ വീഴ്ചയില്ലാതെ രണ്ട് വര്‍ഷം വരെ അവധി നല്‍കുവാനുള്ള മാനേജ്മെന്റ് നിര്‍ദ്ദേശം യൂണിയനുകളുമായി ചര്‍ച്ച ചെയ്യുവാനും തീരുമാനമായി.
കണ്ടക്ടര്‍, മെക്കാനിക്ക് വിഭാഗങ്ങളില്‍ അധികമായി വരുന്ന ജീവനക്കാരെയാണ് ഇത്തരത്തില്‍ രണ്ട് വര്‍ഷത്തെ അവധിയെടുക്കാന്‍ അനുമതി നല്‍കുന്നത്. രണ്ട് വര്‍ഷക്കാലത്തേക്കെങ്കിലും ഈ പ്രതിസന്ധി തുടരും. അതുവരെ കെഎസ്ആര്‍ടിസിക്ക് പൂര്‍ണമായും വരുമാനത്തിലേക്ക് എത്താന്‍ സാധിക്കില്ല എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.
ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരണവും, സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ സ്വീകാര്യമായിട്ടുള്ള പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകും. ബജറ്റില്‍ പറഞ്ഞ പ്രകാരം 2021 ഫെബ്രുവരിയില്‍ ബജറ്റില്‍ അവതരിപ്പിച്ചതനുസരിച്ച് എന്‍പിഎസ് പെന്‍ഷന്‍ സ്കീമിലേക്ക് കുടിശ്ശികയായി അടയ്ക്കാനുള്ള 225 കോടി രൂപ അനുവദിക്കും.
തവണകളായിട്ടാണ് അനുവദിക്കുക. അധികമുള്ള ജീവനക്കാരെ ഫ്യൂവല്‍ ഔട്ട് ലെറ്റിലേയ്ക്ക് നിയോഗിക്കുവാന്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലും പമ്പ്, മറ്റുള്ളവ തുടങ്ങാന്‍ തീരുമാനിച്ചു. വര്‍ക്ക്ഷോപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ പുനസംഘടിപ്പിച്ച് 20 ആക്കി കുറയ്ക്കും. കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് വിംങ് ആരംഭിക്കാനും തീരുമാനിച്ചു.
