ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം, ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം തികഞ്ഞു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്.

ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഐക്യമലയാള പ്രസ്ഥാനം ഉള്‍പ്പടെ വിവിധ സന്നദ്ധസംഘടനകളും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്‌കാരികവകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി നിയമസഭയിലും ലോക്‌സഭയിലും അംഗങ്ങളായ വനിതകളെ ഇന്ന് ആദരിക്കും.

കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നു. സംസ്ഥാന രൂപീകരണഘട്ടത്തില്‍ അഞ്ച് ജില്ലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി. നിലവില്‍ കേരളത്തില്‍ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രി ആശംസ നേര്‍ന്നു

കേരളപ്പിറവി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികള്‍ക്ക് ആശംസ നേര്‍ന്നു. മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങള്‍ അവരുടെ വിവിധ മേഖലകളില്‍ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

ആശംസകളുമായി ഗവര്‍ണറും മുഖ്യമന്ത്രിയും

മലയാളികള്‍ക്ക് കേരളപിറവി ആശംസകളുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ,,ഐക്യ കേരളത്തിന് 65 വയസ്സ് തികയുന്ന ഇന്ന് ഓരോ മലയാളിയ്ക്കും ആഹ്ലാദത്തിന്‍റേയും അഭിമാനത്തിന്‍റേയും മുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐക്യത്തിന്‍റേയും സമൃദ്ധിയുടേയും നാളെകള്‍ക്കായി ഒരുമിച്ച്‌ നില്‍ക്കാമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ പുരോഗതിക്ക് ഒറ്റക്കെട്ടായി മുന്നേറാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു

 മീഡിയ16 വായനക്കാർക്ക് ഹൃദയം നിറഞ്ഞ  കേരളപ്പിറവി ദിനാശംസകൾ നേരുന്നു