കോഴിക്കോട് നിപ ബാധ സംശയിച്ച കുട്ടി മരിച്ചു

കോഴിക്കോട് നിപ ബാധ സംശയിച്ച കുട്ടി മരിച്ചു. ഇന്ന് പുലർച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പൂനെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിൻ്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപ്പോർട്ട്. മറ്റ് പരിശോധനാഫലം കൂടി വന്നതിനു ശേഷമേ നിപയാണോ എന്ന കാര്യം പൂർണമായും സ്ഥിരീകരിക്കുകയുള്ളൂ.

സെപ്റ്റംബർ ഒന്നാം തീയതിയാണ് കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐസൊലേറ്റഡ് ഐസിയുവിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ബന്ധുക്കളെയും അയൽവാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കിയിരുന്നു. ഈ ഭാഗത്തുള്ള റോഡുകൾ അടച്ചിരിക്കുകയാണ്.

ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടിക്ക്  നിപാ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്.