കിഴക്കേക്കോട്ടയിലെ സബ് വേ പദ്ധതി ഉപേക്ഷിച്ചു

തിരുവനന്തപുരം: റോഡിനെ ആശ്രയിക്കാതെ ഗാന്ധിപാർക്കിന് അടിയിലൂടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ചാല എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് സബ് വേയുടെ പ്ലാൻ തയ്യാറാക്കിയത്.  100 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന അടിപ്പാതയിൽ 50 പേർക്ക് കച്ചവടം നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കാൻ തീരുമാനിച്ചിരുന്നു. 

നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്താണ് പദ്ധതി വേണ്ടെന്ന് വച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി 27 കോടി മുടക്കി നിർമിക്കാൻ പദ്ധതി തയ്യാറാക്കിയ പ്രോജക്ടാണ് വേണ്ടെന്നു വച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് നിർമാണോദ്ഘാടനം നടത്തിയ രാജാജി നഗറിലെ ഫ്ളാറ്റ് സമുച്ചയ പദ്ധതി നടത്തിപ്പും അനിശ്ചിതത്വത്തിലാണ്.

റോഡു മുറിച്ചു കടക്കുമ്പോഴുള്ള അപകടം ഒഴിവാക്കാനും വഴിയോര കച്ചടവടക്കാരെ പുനരധിവസിപ്പിക്കാനും സബ് വേ വഴി കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഇതിനിടെയാണ് കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാല നിർമാണത്തിനു കോർപറേഷൻ അനുമതി നൽകിയത്. പണച്ചെലവില്ലാതെ സ്വകാര്യ കമ്പനിയാണ് കാൽനട മേൽപ്പാല നിർമാണം നടത്തുന്നത്. മേൽപാലവും അടിപ്പാതയും ഒരു സ്ഥലത്തു വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സബ് വേ നിർമാണം ഉപേക്ഷിക്കാൻ സ്മാർട്ട് സിറ്റി ബോർഡു യോഗം തീരുമാനിച്ചത്. റോഡ് ഫണ്ട് ബോർഡ്, കെഎസ്ഇബി, ജല അതോറിറ്റി, പൊതു മരാമത്ത്, പുരാവസ്തു വകുപ്പുകളുടെ നിരാക്ഷേപ പത്രം ലഭിക്കാൻ കാലതാമസമുണ്ടാകാനിടയുള്ളതും പദ്ധതി വേണ്ടെന്നു വയ്ക്കാൻ കാരണമായി.