കിളിമാനൂർ,മുദാക്കൽ,നന്ദിയോട്,പഴയകുന്നുമ്മേൽ,പുളിമാത്ത് പഞ്ചായത്തുകളിലും നഗര സഭയിലെ12 വാർഡുകളിലും കർശന ലോക്ക്ഡൗൺ

ജില്ലയിൽ പ്രതിവാര രോഗബാധാ ജനസംഖ്യാ അനുപാത നിരക്ക്(ഡബ്ല്യു.ഐ.പി.ആർ) ഏഴു ശതമാനത്തിൽക്കൂടുതലുള്ള അഞ്ചു പഞ്ചായത്തുകളിലും 12 മുനിസിപ്പൽ വാർഡുകളിലും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് (29 ഓഗസ്റ്റ്) അർധരാത്രി മുതൽ നിയന്ത്രണങ്ങളിൽ നിലവിൽവരുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കിളിമാനൂർ, മുദാക്കൽ, നന്ദിയോട്, പഴയകുന്നുമ്മേൽ, പുളിമാത്ത് എന്നിവയാണ് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന പഞ്ചായത്തുകൾ. ഇവിടങ്ങളിലെ എല്ലാ വാർഡുകളിലും നിയന്ത്രണം ബാധകമായിരിക്കും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 5, 12, 14, 16, 23, 24, 28 വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 11, 14, 20, 21, 36 എന്നിവയാണു കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന മുനിസിപ്പൽ വാർഡുകൾ.

ഇവിടങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇത്തരം കടകൾ തുറക്കാമെന്നും കളക്ടർ അറിയിച്ചു. 

ഡബ്ല്യു.ഐ.പി.ആർ. ഏഴിനു താഴെയെത്തിയതിനാൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ 4, 10 വാർഡുകളിലും വർക്കല മുനിസിപ്പാലിറ്റിയിലെ 24-ാം വാർഡിലും ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതായും കളക്ടർ അറിയിച്ചു.

കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 25-ാം വാർഡ്, മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡ്, കല്ലറ പഞ്ചായത്ത് ആറാം വാർഡ്, നന്ദിയോട് പഞ്ചായത്ത് 17-ാം വാർഡ് എന്നിവ കണ്ടെയ്ൻമന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ഞായറാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ പ്രദേശങ്ങളിൽ എല്ലാ ദിവസവും ബാധകമായിരിക്കും. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.