തിരുവനന്തപുരത്ത് എസ്ഐയേയും സംഘത്തേയും ആക്രമിച്ച ആറ് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് എസ് ഐ സുനിൽ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലിലാണ് ഏഴംഗ ക്രിമിനൽ സംഘം എസ് ഐയെയും പൊലീസ് സംഘത്തേയും ആക്രമിച്ചത്.


സ്ഥലത്ത് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.  പ്രതികളെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ സംഘം എസ്ഐയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ സുനിൽ ഗോപി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

അറസ്റ്റിലായവരെല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മൊട്ടമൂട് അനി കൊലക്കേസ് പ്രതി ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാഹുൽ, വിഷ്ണു, ജിനു രാജ്, അനന്തു, ആദർശ് എന്നിവരാണ് പിടിയിലായത്.

പ്രതികൾക്ക് കഞ്ചാവ് വിൽപ്പനയുണ്ടെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.